തൃശൂരില്‍ ശനിയാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. മുളയില്‍ നിര്‍മിച്ച കുട്ടകളാണ് മാലിന്യം തള്ളാന്‍ സ്ഥാപിക്കുക.
കലോല്‍സവത്തിന്റെ ഇരുപത്തിനാലു വേദികളിലും മുളകൊണ്ടുള്ള വെയ്സ്റ്റ് ബിനുകൾ സ്ഥാപിക്കും. നൂറോളം കുട്ടകള്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. തൃശൂര്‍ ആര്യംപാടത്താണ് മുളങ്കുട്ടകളുടെ നിര്‍മാണം. പ്ലാസ്റ്റിക് കവറുമായി ഒരാളേയും കലോല്‍സവ വേദികളിലേക്ക് പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കവര്‍ വാങ്ങി തുണി സഞ്ചി പകരം നല്‍കും. ഇതിനായി വോളന്‍ഡിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പേപ്പര്‍ പേനയും സൗജന്യമായി വിതരണ ംചെയ്യും. പ്ലാസ്റ്റിക് മാലിന്യം ഏതെങ്കിലും വോളന്‍ഡിയറെ ഏല്‍പിച്ചാല്‍ സമ്മാന കൂപ്പണ്‍ കിട്ടും. ഓരോ മണിക്കൂറിലും കൂപ്പണുകള്‍ നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്‍കും.
മുളയുടെ തൊലിക്കൊണ്ടു നിര്‍മിച്ച ബാഡ്ജുകളാണ് വോളന്‍ഡിയര്‍മാര്‍ക്കു നല്‍കുന്നത്. ഫ്ളക്സുകള്‍ക്ക് കലോല്‍സവ വേദികളില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. പരിസ്ഥിതി സൗഹൃദ സന്ദേശം പകരാന്‍ ഫ്ളാഷ് മോബും തെരുവുനാടകവും സംഘടിപ്പിക്കുന്നുണ്ട്.