ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ചക്രവർത്തിയായിരുന്ന മുഹമ്മദ് റഫി ഓർമയായിട്ട് ഇന്ന് 37വർഷം. സംഗീതപ്രേമികളിൽ മായാതെനിൽക്കുന്ന അദ്ദേഹത്തിൻറെ അനശ്വരഗാനങ്ങൾ, ഇന്ത്യൻ ചലചിത്രഗാനശാഖയെ എന്നും സമ്പുഷ്ടമാക്കുന്നു.
അനുഭൂതിയുടെ ഒരായിരം അനർഘനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് മുഹമ്മദ് റഫിയുടെ ഓരോഗാനങ്ങളും. അന്തരിച്ച് മൂന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും വിങ്ങലോടെയാണ് സംഗീതപ്രേമികൾ അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നത്. 1924ൽ പഞ്ചാബിൽ ജനനം. കൗമാരത്തിൽതന്നെ വിഖ്യാതഗായകൻ കുന്തൻലാൽ സൈഗാൾ ഉൾപ്പെടെയുള്ളവരുമായിചേർന്ന് ഗാനങ്ങൾ ആലപിച്ചുതുടങ്ങി. പിന്നീടിങ്ങോട്ട്, റഫിയെന്ന അച്ചുതണ്ടിൽ സംഗീതലോകം ചുറ്റിതിരിഞ്ഞു.
1950-60കാലഘട്ടത്തിൽ സൈഗാളും, മഹമൂദും മുകേഷുമൊക്കെ ഹിന്ദിസംഗീതലോകത്ത് തിളങ്ങിനിൽക്കുമ്പോഴായിരുന്നു റഫിയുടെ കടന്നുവരവ്. എന്നാൽ, ഹിറ്റുഗാനങ്ങളുടെ തോഴനായ അദ്ദേഹത്തെ ആരാധകർ ഇരുകയ്യും നീട്ടിസ്വീകരിച്ചു.
മഹാത്മാഗാന്ധിജിയുടെ മരണശേഷം അദ്ദേഹത്തെ അനുസ്മരിച്ച് പാടിയ ഗാനങ്ങൾ റിപ്പബ്ലിക് ദിനങ്ങളിലും മുഴങ്ങിക്കേട്ടു. കശ്മീർ താഴ്വരയിലെ പട്ടാളക്യാംപുകളിൽപോലും അദ്ദേഹത്തിൻറെ ദേശഭക്തിഗാനങ്ങള്‍ അലയടിച്ചു.
ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച റഫി മൂന്ന് ദേശിയ അവാർഡും, ആറ് ഫിലിംഫെയർ അവാർഡുമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. രാജ്യം പത്മശ്രീനൽകി ആദരിച്ചു. മറക്കാനാകാത്ത ഗാനങ്ങളുടെ വൻശേഖരംകൈമുതലായുള്ള റഫി 70ൽ പുറത്തിറങ്ങിയ 'പഗ്‍ല കഹിൻ കാ' എന്നചിത്രത്തിൽ പാടിയതും അതുതന്നെ. "എൻറെ ഗാനങ്ങൾ കേൾക്കുന്നിടത്തോളം നിങ്ങൾക്കെന്ന മറക്കാനാകില്ല."
1980ൽ ഇന്നേദിവസം മുഹമ്മദ്റഫിയുടെ കണ്ഠംനിലയ്ക്കുമ്പോൾ ലതാ മങ്കേഷ്കറിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. "നമുക്കുചുറ്റും കൂരിരുട്ട് പടർന്നിരിക്കുന്നു. പൂർണചന്ദ്രന്‍ അസ്തമിച്ചു." അതേ, ആ അസ്തമയത്തിന് ആണ്ട് 37.