യൂറോപ്യന്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകള്‍ രാജ്യതലസ്ഥാനത്തെ ആസ്വാദകരിലെത്തിച്ച് വേറിട്ടൊരു ചലച്ചിത്രോല്‍സവം. യൂറോപ്യന്‍ യൂണിയന്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ ഒൻപത് രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിരണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
മഞ്ഞിന്‍റെ വിരല്‍ സ്പര്‍ശമുള്ള മണ്ണിലെ വിരഹവും വേദനയും പ്രണയവും. ഹോളിവുഡിന്‍റെ കാഴ്ച്ചപ്പൊലിമകള്‍ക്കും കാല്‍പനികതയ്ക്കുമപ്പുറം ജീവതത്തോട് ചേര്‍ത്തുവെച്ച ഫ്രെയ്മുകള്‍. സ്പെയിനും , പോര്‍ച്ചുഗലും, ഗ്രീസും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലചിത്രങ്ങള്‍ തനത് സംസ്കാരത്തേയും പൗരാണികതേയും ഒപ്പിയെടുത്താണ് ഡല്‍ഹിയില്‍ ചലച്ചിത്ര വിരുന്നൊരുക്കിയത്. എസ്റ്റോണിയയില്‍ നിന്നുള്ള ചെറി ടുബാക്കോയായിരുന്നു ഉദ്ഘാടന ചിത്രം. ഏകാന്തതയില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയും അറുപതുകാരനും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം.
ഏകാന്തജീവിതത്തിന്‍റെ തന്നെ കഥപറഞ്ഞ സ്ലോവാക്യന്‍ ചിത്രം വിസിബിള്‍ വേള്‍ഡും കയ്യടി നേടി. കൂട്ടായി വന്ന ആത്മാവിനൊപ്പം ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്ന ട്രാഫിക് കണ്‍ട്രോളര്‍ ഒലിവറിന്‍റെ മുഖം ആരും മറക്കില്ല. നഷ്ടമായ അമ്മയ്ക്ക് പകരമായി കുഞ്ഞനുജത്തിയ മാറോട് ചേര്‍ത്ത് നിര്‍ത്തിയ പന്ത്രണ്ട് വയസുകാരിയുടെ കഥപറഞ്ഞ ഫിന്‍ലന്‍റ് ചിത്രം ലിറ്റില്‍ വിങും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ഡല്‍ഹിയ്ക്ക് പുറമെ പൂനൈ, ചെന്നൈ, കൊല്‍ക്കത്ത, ഭോപ്പാല്‍ , മുംബൈ എന്നിവിടങ്ങളിലും യുറോപ്യന്‍ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ചലചിത്രമേളകള്‍ സംഘടിപ്പിക്കും.