മലയാളസാഹിത്യത്തെ ആധുനികതാബോധത്തിലേക്ക് തിരിച്ചുവിട്ട അയ്യപ്പപ്പണിക്കര്‍ക്ക് ഇന്ന് നവതി. സ്വന്തം രചനകളിലൂടെ മാത്രമല്ല,,,,,കേരള കവിത എന്ന പ്രസിദ്ധീകരണത്തിലൂടെയും സംക്രമണം എന്ന കൂട്ടായ്മയിലൂടെയും അയ്യപ്പപ്പണിക്കര്‍ മലയാളസാഹിത്യത്തെയാകെ നവീകരിച്ചു. നമ്മെ വിട്ടുപിരിഞ്ഞ്
പതിനാലുവര്‍ഷമായിട്ടും ,,,,,,അയ്യപ്പപ്പണിക്കര്‍ അഴിച്ചുപണിഞ്ഞ കാവ്യശീലങ്ങള്‍ക്ക് ഏറെയപ്പുറമൊന്നും നമുക്ക് പോകാനായിട്ടില്ല
പുതുബോധങ്ങളുടെയും ബോധ്യങ്ങളുടെയും സാധ്യതകളിലേക്ക് സ്വയംകടന്നുചെയ്യുമ്പോഴും തായ്്വേര് പൊട്ടിക്കാന്‍ വിദൂരസ്വപ്നത്തില്‍പ്പോലും ചിന്തിച്ചില്ല. ചുറ്റുമുള്ള ലോകത്തിന്റെ പുതിയപ്രകാശങ്ങളിലേക്ക് ശിഖരങ്ങള്‍ നീട്ടാന്‍ മടിച്ചുമില്ല. അതാണ് അയ്യപ്പപ്പണിക്കര്‍.
പുതിയകാലത്തിന്റെ ഭാഷയും ഭാഷ്യവും കവിതയില്‍ മാത്രമല്ല അദ്ദേഹം കണ്ടത്. മനസ്സുസഞ്ചരിക്കുന്ന എല്ലാ ഭാവതലങ്ങളിലും പുതുമകൊണ്ടുവരാനും ആ മണ്ഡലത്തെ നവീകരിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു.
മലയാളത്തില്‍ ആധുനികതയുടെ വിളംബരമായിരുന്നു കുരുക്ഷേത്രം. അതൊരുദീപസ്തംഭമായി. ആ വെളിച്ചംവീശിയ വഴിയേ നടക്കുകമാത്രമെ വേണ്ടിയിരുന്നുള്ളൂ മറ്റുള്ളവര്‍ക്ക്.
വിദ്യാഭ്യാസകാലത്തിന് ശേഷം മനസിന് ചേര്‍ന്ന ജോലിതന്നെ അദ്ദേഹം സ്വീകരിച്ചു. ഇംഗ്ളീഷ് അധ്യാപകനായി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ . ഒടുവില്‍ കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലീഷില്‍ അധ്യാപകനായും മേധാവിയായും ഒൗദ്യോഗിക ജീവിതം. അതിനിടെയായിരുന്നു സാഹിത്യലോകത്തെ ഇടപെടലുകള്‍. അദ്ദേഹത്തിന്റെ ഒരോവരികളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആശയലോകം ഇന്നും നമ്മെ പുതുക്കുന്നു. ആറുപതിറ്റാണ്ടുനീണ്ട കാവ്യസപര്യയില്‍ ഗോത്രയാനം എന്ന നീണ്ടകവിതയില്‍ സ്വന്തം ദര്‍ശനംമുഴുവന്‍ അദ്ദേഹം സമാഹരിക്കാന്‍ ശ്രമിക്കുന്നു.
1930 സെപ്റ്റംബര്‍ 12 ന് ജനിച്ച് 2006 ഒാഗസ്റ്റ് 23 ന് ഒടുങ്ങിയ ജീവിതമല്ല അയ്യപ്പണിക്കരുടേത്...അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു