അപൂർവ ഔഷധക്കൂട്ടുകളുമായി കാടിനുള്ളിൽ ഒരുമുത്തശ്ശി. തിരുവനന്തപുരം കല്ലാറിലെ കാട്ടിൽ നാട്ടറിവിന്റേയും സ്നേഹത്തിന്റേയും പ്രതീകമായി അവർ അറിയപ്പെടുന്നു. ഞങ്ങളുടെ പ്രതിനിധി അനൂബ് ശ്രീധരൻ മുത്തശ്ശിയെത്തേടി കാടുകയറിയപ്പോൾ.
ലക്ഷ്മകുട്ടി .കല്ലാർ മൊട്ടമൂട് വനമധ്യത്തിൽ ഒറ്റപ്പെട്ട വീട്ടിൽ താമസം. നാട്ടുവൈദ്യത്തിൽ പ്രഗൽഭ. വാമൊഴി, വരമൊഴി നാട്ടറിവുകളുടെ ജീവനാഡികളിലൊന്ന്.
കാട്ടുവഴികൾ താണ്ടി, കാട്ടുമരുന്നിന്റെ കരുത്തുതേടി ആയിരക്കണക്കിനാളുകളാണ് ഈ മുത്തശിയെകാണാൻ മലകയറിയെത്തുന്നത്. ചിലർ കേട്ടറിഞ്ഞ് കാണാനെത്തി. വിഷചികിത്സയിലാണ് കൂടുതൽ പ്രാവീണ്യം. കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ ഇവർ രക്ഷിച്ചെടുത്തു.
ഗോത്രസംസ്കാരത്തിന്റെ പ്രാക്തന അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷിമിക്കുട്ടി. പുതിയൊരുകണ്ണി ഉരുവംകൊള്ളാത്തതിന്റെ ദുഖമുണ്ടവർക്ക്. ഗോത്രസമൂഹത്തിൽ സ്ത്രീകൾക്ക് വിഷചികിത്സയിൽ വിലക്കാണുള്ളത്. എന്നാൽ അതിനേയും മറികടന്നു അവർ.
പ്രാഥമീകവിദ്യാഭ്യാസം മാത്രമുള്ള ഗോത്രവനിതയ്ക്ക് കവിതയും അന്യമല്ല. വാമൊഴിയായികിട്ടിയ നാട്ടറിവുകളുടേയും നാടൻപാട്ടുകളുടേയും സൂക്ഷിപ്പുകാരിയായി ലക്ഷിമകുട്ടി കാടിന്റെ അമ്മയായിങ്ങനെ.