അടൂരിലെ മുഴുവൻ സർക്കാർ എൽ.പി, യു.പി സ്കൂളുകളും ഡിജിറ്റലാകുന്നു. ആദ്യഘട്ടത്തിൽ 7 സ്കൂളുകളിൽ പദ്ധതി പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ അവശേഷിക്കുന്ന 33 സ്കൂളുകളും ഡിജിറ്റൽ പഠനസൗകര്യത്തിലേയ്ക്കുയരും. ഇത് അടൂരിലെ ഒരു സർക്കാർ സ്കൂളാണ്. ക്ലാസ് മുറികളെല്ലാം ഡിജിറ്റലായിക്കഴിഞ്ഞു. വൻകിട ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ലഭ്യമാകാത്ത സൗകര്യമാണ് ഇവിടെയുള്ളത്. ഒരിക്കലെങ്കിലും ഇവിടെയെത്തുന്ന രക്ഷിതാവ് തന്റെ കുഞ്ഞിനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കണമെന്ന് വാശിപിടിക്കില്ല.
കുട്ടികളാണ് പൂർണമായും ഡിജിറ്റൽ ക്ലാസ് മുറി കൈകാര്യം ചെയ്യുന്നത്. ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡ് , ലേസർ പേന , ത്രിമാന ദൃശ്യാനുഭവം, ഡോൾബി ശബ്ദക്രമീകരണം, മൊബൈൽ അലർട്ട് അങ്ങനെ നീളുന്നു ആധുനിക പഠന സൗകര്യങ്ങൾ. ശാസ്ത്രപഠനത്തിന് മാത്രമല്ല മാതൃഭാഷയെ അറിയാനും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.
ക്ലാസിൽ ഹാജരാകുവാൻ കഴിയാത്ത കുട്ടികൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ പാഠഭാഗങ്ങൾ വൈകിട്ട് വീട്ടിലെത്തും. മാത്രവുമല്ല കുട്ടി ഹാജരാകാത്തത് മൊബൈൽ സന്ദേശം വഴി രക്ഷിതാവിന് മനസിലാക്കാനും കഴിയും. അടൂരിലെ ഏഴ് സ്കൂളുകളിൽ പദ്ധതി നടപ്പായി. ഓരോ സ്കൂളിനും രണ്ട് ലക്ഷം രൂപയാണ് ചെലവ്. എൽപി യുപി സ്കൂളുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിന് കാരണമുണ്ട്. മുഴുവൻ സർക്കാർ സ്കൂളിലും പദ്ധതി യാഥാർഥ്യമാകുന്നതോടെ അടൂരിലെ പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയരും. അതോടൊപ്പം പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം ഈ കുരുന്നുകളും സ്മാർട്ടാകും.