പൂമരം കൊണ്ടുണ്ടാക്കിയ ഒരു കപ്പല്‍പ്പാട്ടില്‍ യാത്ര ചെയ്യുകയാണ് മലയാളികള്‍. പാട്ട് ഹിറ്റായെങ്കിലും പഴമയുടെ മണമുളള പാട്ടെഴുതിയ ആളെ കണ്ടെത്താനാവാത്തതിന്‍റെ സങ്കടത്തിലാണ് പാട്ടിന്‍റെ പിന്നണിക്കാര്‍. പാട്ടിലൂടെ പുതിയ ചിത്രം പൂമരം നാടറിഞ്ഞു തുടങ്ങിയതിന്റെ ആഹ്ലാദം ആദ്യമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈനും പാട്ടുകാരും.
ഫൈസല്‍റാസിയും കൂട്ടുകാരുമാണ് പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ ആ നാല്‍പ്പതു പേരിലെ പ്രധാനികള്‍. സംഗീത പ്രേമിയായ ഫൈസല്‍ തികച്ചും അപ്രതീക്ഷിതമായാണ് പൂമരം സിനിമയിലെ പാട്ടുകാരനും, സംഗീത സംവിധായകനുമായത്.
കാളിദാസ് ജയറാം നായകനായ പൂമരം ചിത്രീകരിച്ച മഹാരാജാസ് കോളജിെല വിദ്യാര്‍ഥികള്‍കാലങ്ങളായി പാടിനടന്ന പാട്ടാണ് ഇന്ന് മലയാളികളൊന്നാകെ ഏറ്റെടുത്തിരിക്കുന്നതെന്ന് ചിത്രത്തിലെ അഭിനേതാവും കോളജിലെ മുന്‍ചെയര്‍മാനുമായ നാസില്‍സാക്ഷ്യം പറയുന്നു.
പാട്ട് ജനമനസുകൾ കീഴടക്കുമെന്നുറപ്പുളളതുകൊണ്ടാണ് സിനിമയുടെ വരവ് പാട്ടിലൂടെയറിയിക്കാന്‍തീരുമാനിച്ചതെന്ന് സംവിധായകന്‍എബ്രിഡ് ഷൈനും പറയുന്നു.
നാടാകെ മൂളുന്ന പാട്ടിന്‍റ വരികളെഴുതിയതാരെന്ന് പക്ഷേ ഇനിയും കണ്ടെത്താനായിട്ടില്ല പാട്ടുകാര്‍ക്കും സംവിധായകനും
പാട്ടുതേടിയുളള എബ്രിഡിന്‍റെ അന്വേഷണം എറണാകുളത്തിന്‍റെയും തൃശൂരിന്‍റെയും അതിര്‍ത്തിയിലുളള കുഴൂര്‍ഗ്രാമത്തിലെ കെടാങ്കുളം കളളു ഷാപ്പിലാണ് എത്തിയത്. പക്ഷേ ഷാപ്പിലെ പതിവുകാര്‍ക്കൊക്കെ പാട്ട് ഹൃദിസ്ഥമെങ്കിലും പാട്ടെഴുതിയയാള്‍ഇന്നും അജ്ഞാതനായി തന്നെ തുടരുന്നു.