മനസുവച്ചാൽ മട്ടുപ്പാവും സമൃദ്ധമായ കൃഷിയിടമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കൊടുവള്ളിക്കടുത്ത് പന്നൂരിലെ അഷ്റഫ്. ഇരുപത്തഞ്ചോളം പച്ചക്കറികൾ വിളവെടുത്ത മിടുക്കിന് പോയ വർഷത്തെ മികച്ച കർഷകനുള്ള കിഴക്കോത്ത് പഞ്ചായത്തിന്റെ പുരസ്കാരവും ഈ യുവാവിന്റെ മട്ടുപ്പാവിലേക്കെത്തി.
ലക്ഷണമൊത്തൊരു കൃഷിത്തോട്ടത്തിന്റെ തലയെടുപ്പുണ്ട് മട്ടുപ്പാവിലെ ഈ പച്ചപ്പിന്. പാവലും പടവലവുംവെള്ളരിയും ചീരയും ബീറ്റ്റൂട്ടും തക്കാളിയും ,കാപ്സിക്കവും സവാളയും വെളുത്തുള്ളിയുമെല്ലാം കായ്ച്ച് നിൽക്കുന്നു.തണ്ണിമത്തനും ഓറഞ്ചും,മുന്തിരിയും പാഷൻഫ്രൂട്ടും അടങ്ങിയ പഴവർഗങ്ങളുമുണ്ട്. വിദേശത്തുനിന്നും കൊണ്ടുവന്ന കൂസ്, ജർജിർ തുടങ്ങിയ അപൂർവ ഇനങ്ങൾ വേറെയും.നാട്ടിൽ അത്ര വേരുപിടിക്കാത്ത ചെടികൾപോലും അഷ്റഫിന്റെ പരിചരണത്തിൽ തഴച്ചുവളരുന്നു. ഗ്രോബാഗിലാണ് കൃഷി. മട്ടുപ്പാവിന്റെ സാധ്യതകളേക്കുറിച്ച് ഇനിയും സംശയമുണ്ടെങ്കിൽ അഷ്റഫ് തന്നെ പറഞ്ഞുതരും.
ദിവസവും രാവിലെയും വൈകീട്ടും കൃഷിക്കായി സമയം നീക്കിവെക്കും.കൃഷിയിടത്തിലേക്കെത്തുന്ന പറവകൾക്കായി കുടിനീരും കരുതിയിട്ടുണ്ട്. ഉപ്പയ്ക്കൊപ്പം മണ്ണിനെയറിയാൻ മക്കളുമുണ്ടാകും.വിദേശത്തായിരുന്ന അഷ്റഫ് അഞ്ചവർഷം മുൻപ് നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് മൂന്നേക്കർ വാങ്ങി ജൈവകൃഷിയിറക്കുകയാണ്. അത് വിജയിച്ചതോടെ വീണ്ടും വയൽ വാങ്ങി.രണ്ട് വർഷം മുൻപ് മട്ടുപ്പാവിൽ കൃഷി തുടങ്ങിയതോടെ വിഷാംശമുള്ള പച്ചക്കറികളെ ആശ്രയിക്കുന്നത് നിർത്തി. അടുത്തുള്ള സ്കൂളുകളിലെ കുട്ടികളും കൃഷിയുടെ ബാലപാഠങ്ങൾക്കായി ഈ മട്ടുപ്പാവിലേക്കെത്തും.
അഷ്റഫിനെ കണ്ട് നാട്ടുകാരിൽ പലരും കൃഷിയിലേക്കിറങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായി തൈകളും വിത്തുകളും നൽകി കൃഷിയെ പ്രോൽസാഹിപ്പിക്കാനും മടിയില്ല. ഇതുകൊണ്ടെല്ലാം നേട്ടമെന്തെന്നു ചോദിച്ചാൽ മറുപടി ഇതാണ്.
സ്വന്തം വാർഡിനെ സമ്പൂർണ ജൈവപച്ചക്കറി ഗ്രാമമായി കാണുകയാണ് അഷ്റഫിന്റെ സ്വപ്നം. അതിനായുള്ള എല്ലാ ശ്രമങ്ങളിലും ഈ ചെറുപ്പക്കാരൻ മുൻപിലുണ്ടാകും.