ചെറിയൊരു ഒഴിവുദിനം ചെലവഴിക്കാൻ പറ്റിയ പിക്ക്നിക് സ്പോട്ടാണ് കടലുണ്ടി. പ്രകൃതിയെ അടുത്തറിഞ്ഞ്, നാടൻ ഭക്ഷണം രുചിച്ച്, കോഴിക്കോട് കടലുണ്ടിയിലേക്ക് ഒരു യാത്ര.
കോഴിക്കോട് - മലപ്പുറം ജില്ലകളെ തൊട്ടുരുമ്മുന്ന ശാന്തസുന്ദരമായ ഗ്രാമം. സംരക്ഷിത കണ്ടൽവനങ്ങളും, പക്ഷിസങ്കേതവും കടലുണ്ടിയുടെ പെരുമയാണ്. മൽസ്യക്കൃഷിയിൽ ദേശീയ പുരസ്ക്കാരം നേടിയ അമ്പാളി ബാബുരാജിന്റെ ഫാമിലേയ്ക്കാണ് യാത്രയുടെ തുടക്കം. കടലുണ്ടിയുടെ സൗന്ദര്യം സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ ദൗത്യം. ഒരേക്കറിൽ മനം കവരും മൽസ്യഫാമിലെ കാഴ്ചകൾ. ചെമ്പല്ലിയും, കരിമിനും നാവിൽ രസമുകുളങ്ങൾ തീർക്കും.
കടലുണ്ടിപുഴയിലൂടെ തോണി മുന്നോട്ട്. ബാബുരാജാണ് അമരത്ത്. മുന്നോട്ട് പോകുന്തോറും കണ്ടൽക്കാടുകളുടെ കാഴ്ച. സ്വദേശികളും വിദേശികളുമായ പക്ഷികളും. കോഴിക്കോടിന്റെ രുചിപ്പെരുമയായ കല്ലുമ്മക്കായും, മുരുവും പുഴ നിറഞ്ഞ്. കടലുണ്ടിപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന അഴിമുഖം വരെയാണ് യാത്ര. അഴിമുഖത്തെത്തിയാൽ അരമണിക്കൂർ ചെലവഴിക്കാനും സന്ദർശകർക്ക് അവസരമുണ്ട്.
യാദൃശ്ചികമായാണ് സഞ്ചാരികൾക്കായി ഇത്തരമൊരു പദ്ധതിയുടെ തുടക്കം. മടക്കം മറ്റൊരു വഴിയിലൂടെ പേര് പക്ഷിസങ്കേതമെന്നാണെങ്കിലും പക്ഷികൾ കുറവ്. കാലവസ്ഥയിലെ മാറ്റം തന്നെ കാരണം. അങ്ങിങ്ങായി നിർക്കാക്കയുൾപ്പെടെ.ചുരുക്കം ചില ദേശാടകർ.
ഫാമിനടുത്ത് എത്തിയപ്പോഴെയ്ക്കും ഭക്ഷണം തയ്യാർ. ബാബുരജിന്റെ വീട്ടിൽ നിന്ന് തന്നെയാണ് ഭക്ഷണം പാകപ്പെടുത്തുന്നത്. മുരുഇറച്ചിയാണ് സ്പെഷ്യൽ, ഒപ്പം ഞണ്ട് റോസ്റ്റും, കരിമീൻ ഫ്രൈയും. കക്കയുടേയും, കല്ലുമ്മക്കായുടേയും വിഭാഗത്തിൽ തന്നെയാണ് മുരുവും. 2000 രൂപ മുതൽ ആരംഭിക്കുന്ന വിവിധ പാക്കേജുകളുണ്ട്. പണത്തിലുപരി എത്തുന്ന സന്ദർശകരുടെ മനസും വയറും നിറയ്ക്കുകയാണ് ലക്ഷ്യം. സ്വഛമായ ഒരു ഒഴിവുദിനം സ്വപ്നം കാണുന്നവർ ഇനി സംശയിക്കണ്ട, കടലുണ്ടി നിങ്ങളെ കാത്തിരിക്കുന്നു.