ലേഡീസ് ഹോസ്റ്റല്‍ മുതല്‍ ഏഴാമത്തെ വരവ് വരെയുള്ള തലമുറകളുടെ സിനിമാവിശേഷങ്ങള്‍ പറയാനുണ്ട് സംവിധായകന്‍ ഹരിഹരന്. അന്പതാണ്ടിന്‍റെ സിനിമാ ജീവിതം പൂര്‍ത്തിയാക്കിയ മലയാളത്തിന്‍റെ മഹാസംവിധായകന്‍ ഹരിഹരന്‍ മനോരമ ന്യൂസ് പുലർവേളയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
ഏതൊരു വിഷയവും പഠിക്കുക എന്നതിലാണ് കാര്യമെന്നു ഹരിഹരൻ. ആദ്യം താൻ സിനിമ കണ്ടു പഠിച്ചു. പിന്നീട് സിനിമാ കലാകാരൻമാരുമായും, നിരൂപകരുമായും ചർച്ച ചെയ്ത് പഠിച്ചു. പിന്നീട് മദിരാശിയിൽ മഹാപ്രതിഭകളായ സംവിധായകരുടെ കൂടെ നിന്ന് പഠിച്ചു. ഈ പഠനമാണ് തന്നെ കാലത്തിനൊത്ത് മാറാൻ സഹായിച്ചത്. വളരെ ഗൗരവമായിട്ടാണ് താൻ സിനിമയെ കാണുന്നത്. ഏതൊരു സിനിമക്കാരന്റേയും സാഹിത്യകാരന്റേയും തുടക്കം എന്നു പറയുന്നത് ആരാധനയിൽ നിന്നായിരിക്കും. ഈ ആരാധന വികസിച്ചു വരുമ്പോൾ നമ്മളിൽ എന്താണ് ഉള്ളതെന്ന ചിന്ത ഉയരും. ബഹദൂറാണ് തന്നെ സിനിമയുടെ സാങ്കേതികതലങ്ങളിലേക്ക് തിരിച്ചുവിട്ടത്. താരങ്ങൾ എന്നു പറയുന്നത് ആകാശത്തിലെ നക്ഷത്രങ്ങളെപോലെയാണ്. ചിലപ്പോൾ മിന്നിത്തെളിഞ്ഞു പോകും. എന്നാൽ സാങ്കേതികമായി പഠിക്കുകയാണെങ്കിൽ അത് എക്കാലവും നിലനിൽക്കും. സിനിമയിൽ 50 വർഷം കഴിയുമ്പോൾ താനിന്ന് ചിന്തിക്കുന്നത് ബഹദൂർ പറഞ്ഞത് ശരിയാണെന്നാണ്. ബഹദൂറിന്റെ വാക്കുകൾ പൊന്നായി.
സിനിമയെടുക്കുമ്പോൾ ആദ്യം കഥയാണ് തിരഞ്ഞെടുക്കുക. താരങ്ങളെയല്ല. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പഴശിരാജയിലെ ശരത്കുമാർ. തമിഴ് സിനിമയിൽ മാർക്കറ്റില്ലാത്ത നടനെന്നു ചിലർ പറഞ്ഞു. എന്നാൽ ആ റോളിന് ഏറ്റവും യോജിക്കുന്നത് ശരത് കുമാറാണെന്നു താൻ പറഞ്ഞു.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അഭിനയശൈലികൾ വേറിട്ടതാണ്. രണ്ടു പേരുടേതും നല്ല ശൈലികൾ തന്നെ. താനും എംടി വാസുദവേൻനായരും ജനിച്ചു വളർന്ന അന്തരീക്ഷം ഒന്നാണ്. എംടി പറയുന്നത് വളരെ പെട്ടെന്ന് ഉൾക്കൊള്ളാൻ തനിക്കു സാധിക്കും. കൂടാതെ തങ്ങൾ രണ്ടു പേരും പരസ്പരം അംഗീകരിക്കുന്നവരാണ്. എന്റെ കഴിവിനെ എംടിയും അദ്ദേഹത്തിന്റെ കഴിവിനെ താനും അംഗീകരിക്കും. അദ്ദേഹം പറയുന്ന കഥയുടെ ആഴം മനസിലാക്കാൻ തനിക്കു സാധിക്കാറുണ്ട്. ഇതായിരിക്കാം തങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയത്തിനു കാരണമെന്നു ഹരിഹരൻ പറയുന്നു
രണ്ടാമൂഴം താൻ ഏറ്റെടുക്കാതിരുന്നതിന്റെ കാരണവും ഹരിഹരൻ പറഞ്ഞു. രണ്ടാമൂഴം സിനിമയാക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ കഥ രൂപപ്പെട്ടപ്പോൾ നിരവധി സംഭവങ്ങൾ അതിൽ നഷ്ടപ്പെടുന്ന സ്ഥിതി വന്നു. ഒരു എഴുത്തുകാരനെ സംബന്ധിച്ച് അതൊരു നഷ്ടമാണ്. തുടർന്ന് രണ്ടു ഭാഗങ്ങളാക്കി സിനിമയെടുക്കാൻ ചർച്ച നടന്നു. നിർമാതാവുമായി ചർച്ച ചെയ്യാമെന്നു താൻ പറഞ്ഞു. നിർമാതാവുമായി ചർച്ച നടത്തിയപ്പോൾ അവരുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് വന്നില്ലെന്നും ഹരിഹരൻ പറഞ്ഞു