ഒരു കാലത്തു ഇന്ത്യക്കാരന്റെ അഭിമാനമായിരുന്ന എച്ച് എം ടി വാച്ചുകൾ ശേഖരിക്കുകയാണ് ബംഗളുരുവിലെ പ്രശാന്ത് പാണ്ഡെയുടെ വിനോദം. ഇന്ദിരാഗാന്ധിയുടെ ഇഷ്ട മോഡലായിരുന്ന എച്ച് എം ടി ജനത അടക്കം ആയിരത്തിലേറെ വാച്ചുകളുണ്ട് പ്രശാന്തിന്റെ ശേഖരത്തിൽ.
മുത്തശ്ശൻ ധരിച്ചിരുന്നതുപോലുള്ള എച്ച് എം ടി വാച്ച് ബംഗളുരുവിലെ ഒരു കടയിൽ കണ്ടതോടെയാണ് അഞ്ചുവർഷം മുൻപ് ഈ കൊച്ചുമകന് വാച്ചുകളോടുള്ള പ്രണയം ആരംഭിച്ചത്. അന്ന് തുടങ്ങിയ ശേഖരത്തിലേക്ക് പ്രമുഖരുടെ ഇഷ്ട മോഡലുകൾ, സ്വർണവും ചന്ദനത്തൈലവും പൂശിയവ, വാച്ചിനകത്തെ യന്ത്രങ്ങൾ കാണുന്ന സ്കെൽട്ടൻ എഡിഷൻ ഗാന്ധി വാച്ച് ഡോക്ടർസ് വാച്ച് എന്നിങ്ങനെ ഒട്ടേറെ മോഡലുകളെത്തി.
എച്ച് എം ടി പ്രശാന്ത്, എച്ച് എം ടി പ്രഭ എച്ച് എം ടി രേഖ തുടങ്ങി ബന്ധുക്കളുടെ പേരുകളിലുള്ള വാച്ചുകൾ ശേഖരത്തിലെ കൗതുകമാണ്. കന്നടയിലും ഹിന്ദിയിലും അക്കങ്ങൾ എഴുതിയവ രാഹുകാലം കാണിക്കുന്നത് എന്നിങ്ങനെ അപൂർവ മോഡലുകളും പ്രശാന്തിനുണ്ട്. ഓരോ ദിവസവും ഓരോ വാചാണ് പ്രശാന്ത് അണിയുന്നതും. സമയത്തിനൊപ്പം മുന്നേറാനാകാതെ എച്ച് എം ടി കമ്പനി കഴിഞ്ഞവർഷം അടച്ചുപൂട്ടിയെങ്കിലും പ്രശാന്തിന്റെ ശേഖരത്തിലേക്കു അപൂർവ മോഡലുകൾ നിയോഗം പോലെ ഇന്നും വരുന്നു.