ആദിൽ ഇബ്രാഹീം, ഉണ്ണിമുകുന്ദൻ, സഞ്ജു ശിവറാം തുടങ്ങിവരടങ്ങിയ പുതിയ കോംമ്പിനേഷനാണ് തന്നെ അച്ചായൻസ് എന്ന ചിത്രത്തിലേക്ക് ആകർഷിച്ചതെന്നു നടൻ ജയറാം. പുതിയ തലമുറയ്ക്കൊപ്പമുള്ള അഭിനയം തനിക്കു ഏറെ ഊർജം പകരുന്നു. തനിക്കു പ്രായം ഏറെ കുറഞ്ഞപോലെ തോന്നുന്നു.
ബാഹുബലിയുടെ മികച്ച വിജയം അച്ചായൻസിനെ ബാധിക്കില്ല. കാരണം ഒരു ഉൽപ്പന്നം ചെറുതായാലും വലുതായാലും മികച്ചതെങ്കിൽ മലയാളികൾ സ്വീകരിക്കും. അമർചിത്രകഥ പോലുള്ള സിനിമകൾ തെലുങ്കിലുള്ളവർക്കു പണ്ടേ ഇഷ്ടമാണ്. ബാഹുബലി ഇന്ത്യക്കാർക്കു മുഴുവൻ അഭിമാനിക്കാൻ വക നൽകുന്ന ചിത്രമാണ്.
ഭരതന്റെ കുഞ്ചൻ നമ്പ്യാർ എന്ന സിനിമ നടക്കാതെ പോയതിൽ ഇന്നും ദുഃഖമുണ്ട്. തന്റെ ജീവിതത്തിൽ എന്നും ഓർത്തു വയ്ക്കാവുന്ന ഒരു സിനിമയാകുമായിരുന്നു അത്. ഒരു പക്ഷെ വൈശാലിയേക്കാൾ നല്ല സിനിമയായി കുഞ്ചൻനമ്പ്യാർ മാറുമായിരുന്നു. ഭരതന്റെ മാസ്റ്റർ പീസായി മാറിയേക്കാവുന്ന ചിത്രമായിരുന്നു അത്. ഓരോ സീനുകളിലും തന്നെ വച്ച് വരച്ച ചിത്രങ്ങൾ പിന്നീട് കെപിസി ലളിത തനിക്കു തന്നു. ഇപ്പോഴും താനത് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. മിഴാവ് കൊട്ടുന്ന പല തരത്തിലുള്ള ചിത്രങ്ങൾ അതിലുണ്ട്. കുഞ്ചൻനമ്പ്യാരുടെ മരണം ആയിരക്കണക്കിന് മിഴാവുകളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഭരതൻ അഭിനയിച്ചു കാണിച്ചുതന്നിട്ടുണ്ട്. മനോരമ ന്യൂസ് പുലർവേളയിൽ സംസാരിക്കുകയായിരുന്നു ജയറാം