തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ എം.ബി.ബി.എസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി ഉന്നതാധികാര സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തീയറ്ററിൽ വച്ച് രോഗിയുടെ ഫോട്ടോയെടുത്തതിന് നടപടിക്ക് വിധേയനായ ഡോക്ടർക്കെതിരെയാണ് വീണ്ടും പരാതി ഉയരുന്നത്.
തൃശൂർ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഹബീബ് മുഹമ്മദിനെതിരായാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയത്. പഠനത്തിന്റെ ഭാഗമായി ഹബീബ് മുഹമ്മദിനൊപ്പം ഓപ്പറേഷൻ തീയറ്ററിൽ നിൽക്കവെ കയ്യിൽ കയറി പിടിച്ചു. കൈ പിൻവലിച്ച് പിറകോട്ട് മാറിയതോടെ വീണ്ടും കയറിപ്പിടിച്ചു. ഇതോടെ ഓപ്പറേഷൻ തീയറ്ററിൽ നിന്ന് ഇറങ്ങി രക്ഷപെടുകയായിരുന്നൂവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉന്നതാധികാര സമിതി യോഗം ചേരുന്നതിനിടെ മറ്റ് മൂന്ന് വിദ്യാർഥിനികൾ കൂടി പരാതിയുമായി സമിതിക്ക് മുന്നിലെത്തി.
ക്ളാസ് സമയത്തും പ്രാക്ടീസിനിടയിലും മോശമായി പെരുമാറുന്നൂവെന്നാണ് പരാതി. ഇതോടെ പരാതി ഗൗരവമെന്ന് വിലയിരുത്തിയ ഉന്നതാധികാര സമിതി വിശദമായ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് തരണമെന്നാണ് നിർദേശം. അതുവരെ വിദ്യാർഥികളുമായി ഇടപെടുന്നതിൽ നിന്ന് ഡോക്ടറെ വിലക്കി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്നും വൈസ് പ്രിൻസിപ്പലുടെ നേതൃത്വത്തിൽ വിവിധ വകുപ്പുമേധാവികളടങ്ങിയ സമിതിയുടെ തീരുമാനിച്ചു. ഇതേ ഡോക്ടർക്കെതിരെ നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചും പരാതിയുണ്ടായിരുന്നു. പൊള്ളലേറ്റ് ചികിത്സക്കെത്തിയ രോഗിയുടെ രഹസ്യഭാഗങ്ങളുടെ ചിത്രം ഓപ്പറേഷൻ തീയറ്ററിൽ വച്ചെടുത്തെന്നായിരുന്നു പരാതി.