പതിനാലു വയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഹോട്ടലിലിൽ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ബ്രിട്ടീഷ് രഹസ്യപൊലീസിന്റെ കെണിയിൽ കുരുങ്ങി ജയിലിലായി. ബാങ്കിൽ മാനേജരായ ബാലചന്ദ്രൻ (38) എന്ന വിവാഹിതനായ യുവാവാണ് പൊലീസ് ഒരുക്കിയ കെണിയിൽ കുരുങ്ങി 15 മാസം ജയിലിലായത്. ബാലപീഡകരെ കണ്ടെത്താൻ ഇന്റർനെറ്റിലൂടെ ചാറ്റിംങ് നടത്തി പ്രതികളെ പിടിക്കുന്ന രഹസ്യപൊലീസാണ് ബാലചന്ദ്രനെ നിരീക്ഷിച്ച് കെണിയൊരുക്കി കുടുക്കിയത്.
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്നു കരുതി ബാലചന്ദ്രൻ കഴിഞ്ഞദിവസം ലണ്ടനിൽനിന്നും ബർമിംങ്ങാമിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. എന്നാൽ കോണ്ടവും പെർഫ്യൂമും മറ്റുമായി ഹോട്ടൽ മുറിയിൽ കാത്തിരുന്ന ബാലചന്ദ്രന്റെ മുന്നിലെത്തിയത് പൊലീസ് സംഘമാണ്. ഇതോട കെണി മനസിലാക്കിയ യുവാവ് ആദ്യം കുറ്റം നിഷേധിക്കാൻ ശ്രമിച്ചെങ്കിലും ചാറ്റിംങ് രേഖകൾ കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. തുടർന്ന് ബർമിംങ്ങാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 15 മാസം ജയിലിലടച്ചു. കൂടാതെ ഇയാളെ പത്തുവർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽപെടുത്തി നിരീക്ഷിക്കാനും ഇത്തരവുണ്ട്. വിധികേട്ട് പൊട്ടിക്കരഞ്ഞാണ് ബാലചന്ദ്രൻ ജയിലിലേക്ക് പോയത്.
ബാലപീഡകരെ കുടുക്കുന്നതിനായി പ്രവർത്തിക്കുന്ന പൊലീസിലെ പ്രത്യേക വിജിലൻസ് വിഭാഗമാണ് (പീഡോഫയൽ ഹണ്ടേഴ്സ്) പെൺകുട്ടിയായി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റു ചെയ്തത്. ഇതു മനസിലാക്കാതെ പെൺകുട്ടിക്കായി ബർമിംങ്ങാമിലെത്തിയ യുവാവാണ് കെണിയിലായത്. ബാലചന്ദ്രനെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സിറ്റി ബാങ്കും അറിയിച്ചിട്ടുണ്ട്.
സമാനമായ കുറ്റത്തിന് മാസങ്ങൾക്കുമുമ്പ് മറ്റൊരു മലയാളി യുവാവും ഇത്തരത്തിൽ രഹസ്യപൊലീസിന്റെ കെണിയിലായിരുന്നു.