തിരുവനന്തപുരം കൊല്ലം ജില്ലകളിലായി മുപ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയായ സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളനാട് സ്വദേശികളായ സഹോദരങ്ങളുടെ അറസ്റ്റോടെ തിരുവനന്തപുരം നഗരത്തിലടക്കമുള്ള ഒട്ടേറെ കേസുകൾ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. കാമുകിമാർക്ക് പണം നൽകാനാണ് മോഷണത്തിനിറങ്ങിയതെന്നാണ് പ്രതികളുടെ മൊഴി.
വെള്ളനാട് വെമ്പന്നൂർ കട്ടയ്ക്കാലിൽ വീട്ടിൽ മോനിയും അനിൽകുമാറുമാണ് നെടുമങ്ങാട് പിടിയിലായത്. നെടുമങ്ങാട് പഴകുറ്റിയിലെ ഒരു വീട്ടിലെ മോഷണശ്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ചോദ്യം ചെയ്തതോടെ എട്ട് വർഷത്തിനിടെ തിരുവനന്തപുരം നഗരത്തിലടക്കം നടന്ന മുപ്പതിലേറെ മോഷണങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം വാഴയിലയിൽ റിട്ടയേർഡ് മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നതും.ഉള്ളൂരിലെ ഡോക്ടറിന്റെ വീട്ടിൽ നിന്ന് ഏഴ് പവൻ മോഷ്ടിച്ചതുമെല്ലാം ഇവരാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ 2005ൽ ഇരുവരും ജയിലിലായിരുന്നു. ജയിൽമോചിതനായ ശേഷം മരം മുറിയിക്കുന്ന ജോലിയിൽ ചെയ്തുവന്ന ഇവർ മോഷണം തുടരുകയായിരുന്നു. കാമുകിമാർ വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുമ്പോൾ നൽകാനായാണ് മോഷണത്തിനിറങ്ങിയതെന്നാണ് മൊഴി. നെടുമങ്ങാട് പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസും ചേർന്ന് ഇരുവരെയും പിടിച്ചത്.