തൃശൂര്‍ ചേലക്കരയില്‍ വയോധിക കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം. പ്രതിയെന്ന് സംശയിക്കുന്ന പൂജാരി ജീവനൊടുക്കിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം. കേസില്‍ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തൃശൂര്‍ ചേലക്കര പുലാക്കോട് സ്വദേശിയായ എഴുപതുകാരി കല്യാണിയെ കഴുത്തുഞെരിച്ച കേസില്‍ ദുരൂഹതകള്‍ ഇനിയും ബാക്കി. അയല്‍വാസിയും ക്ഷേത്രത്തിലെ പൂജാരിയുമായ ഗോപി ജീവനൊടുക്കിയതോടെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല. കല്യാണിയുടെ കൊലപാതകത്തില്‍ ഗോപിക്കു പങ്കുള്ളതിനാല്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ , ഗോപിയുടെ ആത്മഹത്യാക്കുറിപ്പില്‍ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചെങ്കിലും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. ഉറ്റചങ്ങാതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ഗുണമുണ്ടായില്ല. തൊണ്ടിമുതലിനായി ഗോപിയുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് വരെ പൊലീസ് തുറന്ന് പരിശോധിച്ചു. പക്ഷെ കല്യാണിയുടെ ദേഹത്തുനിന്ന് നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒളിപ്പിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും തൊണ്ടിമുതല്‍ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ജീവനൊടുക്കിയ ഗോപിയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ മാത്രമാണ് പൊലീസിന് ഇതുവരെ ലഭിച്ചത്. കേസില്‍ മറ്റാരുടെയും പങ്ക് തെളിയിക്കാന്‍ കഴിയാത്തതും തൊണ്ടിമുതല്‍ ലഭിക്കാത്തതുമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ഇതോടെ കേസുമായി ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും പൊലീസ് കരുതുന്നു. മൃതദേഹം കണ്ടെത്തിയ പൊന്തക്കാട് പുലാക്കോട് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ജീവനൊടുക്കിയ ഗോപി.