മദ്യലഹരിയിൽ പൊലീസ് വാഹനത്തിൽ കറങ്ങിയ ക്രൈംബ്രാഞ്ച് ഐ.ജിക്കെതിരെ നടപടിയെടുക്കും. ഇ.ജെ. ജയരാജിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ ചെയ്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ഐ.ജിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ട്.
ക്രൈംബ്രാഞ്ച് ഐ.ജി, ഇ.ജെ.ജയരാജും ഡ്രൈവർ സന്തോഷുമാണ് മദ്യപിച്ച ശേഷം ഔദ്യോഗിക വാഹനത്തിൽ അമിതവേഗത്തിൽ സഞ്ചരിച്ചത്. 24ന് വൈകിട്ട് കൊല്ലം അഞ്ചലിലായിരുന്നു സംഭവം. അമിതവേഗത്തിൽ പാഞ്ഞ വാഹനം ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് തടഞ്ഞ് ഇരുവരെയും പിടികൂടുകയും ചെയ്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. മദ്യപിച്ച് വാഹനത്തിൽ കറങ്ങിയതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതും ഐ.ജി.യുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിൽ പറയുന്നത്. വകുപ്പ്തല നടപടിയെന്ന നിലയിൽ ഉചിതതീരുമാനം സർക്കാരിനെടുക്കാമെന്നും ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് ഐ.ജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ സന്തോഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ട് പ്രകാരം രണ്ട് ദിവസത്തിനകം ഇരുവർക്കുമെതിരെ നടപടിയുണ്ടായേക്കും.