ഹയർ സെക്കൻഡറി വിദ്യാര്‍ഥികളുടെ ആക്രമണത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ടു പേർക്കു പരുക്ക്. അടിമാലി എസ്എന്‍ഡിപി സ്കൂള്‍ ഒന്നാംവർഷ പ്ലസ് വൺ വിദ്യാർഥികളായ മൂന്നു പേരുടെ നേതൃത്വത്തിലാണ് ആക്രമണം അരങ്ങേറിയത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച 11.30 യോടെയായിരുന്നു സംഭവം.. കല്ലാർകുട്ടി ഭാഗത്തേക്കുള്ള സ്കൂൾ ബസിൽ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് സംഘട്ടനം നടന്നത്. പത്തു മിനിറ്റോളം സംഘട്ടനം നീണ്ടതോടെ കുട്ടികൾ ചിതറിയോടി. അധ്യാപകരെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പത്തിലേറെ വിദ്യാർഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വയറിനും നെഞ്ചിനും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കാനും ശ്രമം നടന്നു. ആക്രമണം നടത്തിയവരും ചികിത്സയിൽ കഴിയുന്നവരും പ്രായപൂർത്തിയാകാത്തവരായതിനാൽ കേസെടുത്തിട്ടില്ലെന്ന് അടിമാലി എസ്ഐ സന്തോഷ് സജീവ് പറഞ്ഞു.
പ്രശ്നങ്ങൾക്കു നേതൃത്വം നൽകിയ മൂന്നുപേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റാല്‍ ചൈല്‍ഡ് ലൈനും പോലിസിനും വിവരം നല്‍കേണ്ട സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഒരു സമുദായ നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും ശ്രമം നടക്കുന്നു. സംഭവങ്ങളെല്ലാം മൂടി വച്ചു കൊണ്ട് കുറ്റം ചെയ്തവരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്