തിരുവനന്തപുരം മാറനല്ലൂരിൽ ബി.ജെ.പിയുടെ കൊടിമരം പൊലീസുകാരൻ നശിപ്പിച്ചു. അർധരാത്രിയിൽ പൊലീസ് വാഹനത്തിലെത്തിയാണ് അഡീഷണൽ എസ്.ഐ കൊടിമരം മറിച്ചിട്ടത്. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കൊടിമരം നീക്കം ചെയ്യുകയായിരുന്നൂവെന്നാണ് പൊലീസിന്റെ വിശദീകരണം.
കാട്ടാക്കടയ്ക്ക് സമീപം മാറനല്ലൂരിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഈ സംഭവം. പൊലീസ് ജീപ്പിലെത്തിയ അഡീഷണൽ.എസ്.ഐ. സുരേഷ് പരിസരമൊക്കെ വീക്ഷിച്ച ശേഷം കൊടിമരത്തിന് സമീപത്തെത്തി. വലിച്ചും ഉന്തിയും കൊടിമരം താഴെയിട്ടു. ഇതെല്ലാം നോക്കി മറ്റൊരു പൊലീസുകാരൻ ജീപ്പിനടത്ത്.കൊടിമരം നിലത്ത് വീണതോടെ രണ്ടുപേരും ജീപ്പിൽ കയറി തിരിച്ചുംപോയി. രാവിലെ കൊടിമരം നിലത്ത് കിടക്കുന്നത് കണ്ട ബി.ജെ.പിക്കാരാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസിനെ കണ്ടുപിടിച്ചത്. എന്നാൽ പൊലീസിന്റെ വിശദീകരണം മറ്റൊന്നാണ്. ജനരക്ഷായ്ത്രക്കായി താൽകാലികമായി സ്ഥാപിച്ച കൊടിമരമായിരുന്നു അത്. എടുത്ത് മാറ്റാൻ പലതവണ ആവശ്യപ്പെട്ടിട്ടും ബി.ജെ.പി അനുസരിച്ചില്ല. ഇതോടെ പൊലീസ് കൊടിമരം നീക്കി കൃത്യം നിർവഹിക്കുകയായിരുന്നെന്നും വിശദീകരിക്കുന്നു. എന്നാൽ രാത്രിയുടെ മറവിൽ കൊടിമരം മറിച്ചിട്ടത് എന്തിനാണെന്നാണ് ബി.ജെ.പിയുടെ ചോദ്യം.
സി.പി.എം ബി.ജെ.പി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് മാറനല്ലൂർ.