തിരുവനന്തപുരത്ത് നികുതി വെട്ടിച്ച് കടത്തി വിൽപ്പന നടത്തിയിരുന്ന നാലരക്കിലോ സ്വർണം പിടികൂടി. വിവിധ ജ്വല്ലറികളിലേക്കടക്കം നൽകാനായി രാജസ്ഥാനിൽ നിന്നെത്തിച്ച സ്വർണമാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
സ്വർണക്കട്ട, മാലകൾ, വളകൾ, മോതിരം, കമ്മൽ.ഇങ്ങിനെ പല ഡിസൈനിൽ ഭംഗിയായി പണിതെടുത്ത് വിൽപ്പനക്കെത്തിച്ച സ്വർണമാണ് പിടികൂടിയത്. ഒന്നേകാൽ കോടിയിലേറെ വിലമതിക്കുന്ന നാലരക്കിലോയുടെ സ്വർണമാണിത്. തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റിൽ നിന്നാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം യൂണിറ്റിന്റെ പരിശോധനയിൽ സ്വർണം കണ്ടെടുത്തത്. സ്വർണം കൈവശം വച്ചിരുന്ന രാജസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജസ്ഥാനിൽ നിന്ന് ട്രയിനിൽ കടത്തി തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തിച്ച് ആവശ്യക്കാർക്ക് വിൽക്കും. യാതൊരു നികുതിയും അടക്കാതെയാണ് സ്വർണം കൊണ്ടുവരുന്നത്. വിവിധ ജ്വല്ലറികൾ, വ്യക്തികൾ തുടങ്ങി പലയിടങ്ങളിൽ നിന്ന് മുൻകൂട്ടി ഓർഡറെത്തിച്ച ശേഷമാണ് സ്വർണമെത്തിക്കുന്നതും. വിൽക്കുന്നതിനും വാങ്ങുന്നതിനും യാതൊരു രേഖകളുമുണ്ടാകില്ല. ഇത്തരത്തിലൊരു സംഘം പ്രവർത്തിക്കുന്നൂവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നികുതിയും പിഴയും അടച്ച ശേഷം സ്വർണം ഉടമസ്ഥന് തന്നെ തിരിച്ച് നൽകുമെന്ന് ഇന്റലിജൻസ് വിഭാഗം അറിയിച്ചു.