പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകി പണം തട്ടുന്ന ദമ്പതികൾ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ അറസ്റ്റിലായി. റിട്ടയേർഡ് പൊലീസ് ഡ്രൈവറും ഭാര്യയുമാണ് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലടക്കം പല പൊലീസ് സ്റ്റേഷനുകളിൽ ഡ്രൈവറായിരുന്ന പുഷ്കരൻ, രണ്ടാം ഭാര്യ ശശികല.ഇവരാണ് വ്യാജപരാതി നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയിരുന്നത്. പതിനാല് വയസുള്ള മകളെയോ അല്ലങ്കിൽ ശശികലയെ പീഡിപ്പിച്ചെന്ന പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകും. പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കും. ഇതാണ് പതിവ് തട്ടിപ്പ് രീതി. കാട്ടാക്കടയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമയിൽ നിന്ന് പണം തട്ടാനൊരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. വീട്ടുടമയുടെ മകൻ ഇവരുടെ മകളെ പീഡിപ്പിച്ചെന്ന് കാട്ടി ആദ്യം പരാതി നൽകി. പിന്നീട് പരാതി പിൻവലിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.
പരാതി പിൻവലിച്ചതോടെ വിവരം വീട്ടുകാർ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ അറിയിച്ചു. അദേഹത്തിന്റെ നിർദേശപ്രകാരം സിറ്റി കൺട്രോൾ റൂം എ.സി.പി സുരേഷ്കുമാറിന്റെ നേതൃത്വത്തിലെ ഷാഡോ പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി പണം സഹിതം പിടികൂടുകയായിരുന്നു. ഇതിന് മുൻപ് ഡോക്ടർ, ബാങ്ക് ഉദ്യോഗസ്ഥൻ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ ഇവരുടെ വ്യാജപരാതിക്കിരയായി കേസിൽ പെടുകയും പണം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.