സൗമ്യയുടെ ദാരുണാന്ത്യത്തിന്റെ നടുക്കം ഇന്നു നാം മറന്നിട്ടില്ല. അവളെ പിച്ചിചീന്തിയ ഗോവിന്ദചാമിയെക്കുറിച്ചോർക്കുമ്പോൾ തന്നെ ഓരോ പെൺകുട്ടിക്കും ഭീതിയാണ്. സൗമ്യയുടെ മരണത്തിന് ശേഷം ട്രെയിനിൽ സ്ത്രീസുരക്ഷ വർദ്ധിപ്പിക്കുമെന്നും വനിതാ കോച്ചിൽ സെക്യൂരിട്ടിയെ നിയമിക്കുമെന്നുമൊക്കെയുള്ള വാഗ്‌ദാനങ്ങൾ ഏറെ വന്നിരുന്നു. എന്നാൽ ഇന്നും ഗോവിന്ദചാമിമാർക്ക് അവസാനമില്ല. മുംബൈയിൽ ട്രെയിനിൽവച്ച് സ്കൂൾ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ദുരന്തം അതിന്റെ തെളിവാണ്. ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ വനിതാകോച്ചിലെക്ക് ഇരച്ചുകയറിയ പുരുഷൻ ആക്രമിക്കുമെന്ന് ഭയന്ന് പായൽ കാംബ്ലെ (14) എടുത്തുചാടുകയായിരുന്നു. സ്വയരക്ഷക്കായി പുറത്തേക്കുചാടിയ പെൺകുട്ടി തലയ്ക്കും കാലിനും പരുക്കുകളോടെ ചികിൽസയിലാണ്. തലയിൽ 20 കുത്തികെട്ടുകളുണ്ട്, കാൽ ഒടിഞ്ഞു, മുഖത്തും സാരമായ പരുക്കുകളുണ്ട്. ജിപിഒയ്ക്കു സമീപത്തെ സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടി ട്യൂഷനു പോകുമ്പോഴായിരുന്നു സംഭവം.
ദാദർ കിങ് ജോർജ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പായൽ ട്രെയിനിന്റെ മധ്യഭാഗത്തെ സെക്കൻഡ് ക്ലാസ് കോച്ചിൽ കയറുമ്പോൾ അവിടെ മറ്റാരുമുണ്ടായിരുന്നില്ല. എന്നാൽ, ട്രെയിൻ വിടുന്നതിനു തൊട്ടുമുൻപ് ഇളം ചുവപ്പ് ടീഷർട്ട് ധരിച്ച ഒരു പുരുഷൻ കോച്ചിൽ ചാടിക്കയറി. സ്ത്രീകളുടെ കോച്ചാണെന്നും ഇറങ്ങാനും പറഞ്ഞെങ്കിലും അയാൾ ഗൗനിച്ചില്ല. ആക്രമിക്കാൻ സാധ്യതയുണ്ടെന്നു തോന്നിയ പെൺകുട്ടി ചെയിൻ വലിച്ചു. എന്നാൽ, എത്രശക്തമായി വലിച്ചിട്ടും ട്രെയിൻ നിന്നില്ല. ഇതോടെ പെൺകുട്ടി കൂടുതൽ അസ്വസ്ഥയായി. ഇതിനിടെ ബഹളം വയ്ക്കരുതെന്നു പറഞ്ഞു കൊണ്ട് പുരുഷൻ അടുത്തേക്കു വന്നു. ഭയന്ന പെൺകുട്ടി ട്രെയിനിൽനിന്നു ചാടുകയായിരുന്നു.
റെയിൽവേ പാതയിൽ ഉണ്ടായിരുന്ന ഗാങ്മാൻ റെയിൽവേ പൊലീസിനെ അറിയിച്ചതിനെ തുടർന്ന്, അവരെത്തി സിഎസ്എംടിക്ക് അടുത്തുള്ള സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഗണേശ് കാംബ്ലേ ജെജെ ആശുപത്രി ജീവനക്കാരനാണ്. പരാതിയെത്തുടർന്ന് സിഎസ്എംടിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്. റെയിൽവെയിലെ ഗുരുതരമായ സുരക്ഷാവീഴ്ചയുടെ മറ്റൊരു ഉദാഹരണമാണ് പായൽ. കഴിഞ്ഞദിവസം മുംബൈ ലോക്കൽ ട്രെയിനിൽ യാത്രചെയ്ത പെൺകുട്ടിയോട് ലൈംഗികവൈകൃതം പ്രദർശിപ്പിച്ച വ്യക്തിയുടെ വീഡിയോ പെൺകുട്ടി തന്നെ പുറത്തുവിട്ടിരുന്നു. ഹൈദരബാദിലും സമാനമായ അതിക്രമം നേരിട്ടു. ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധചെലുത്തിയില്ലെങ്കിൽ ഗോവിന്ദചാമിമാരും സൗമ്യമാരും ആവർത്തിക്കുക തന്നെ ചെയ്യും.