കൊട്ടാരക്കര പുത്തൂരിൽ യൂവാവിന് കുത്തേറ്റു. പൂവറ്റൂർ കിഴക്ക് സുഭാഷ് മന്ദിരത്തിൽ സുഭാഷിനാണ് തലക്കും പുറത്തുമായി 3 ഇടങ്ങളിൽ കുത്തേറ്റത്. യുവാക്കൾ തമ്മിലുള്ള വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ബൈക്കിൽ പിന്തുടർന്നെത്തി രണ്ടുപേർ മർദ്ദിക്കുകയും കുത്തുകയുമായിരുന്നു. പരുക്കേറ്റ ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന സുഭാഷ് പൂവറ്റൂർ തച്ചൻമുക്കിൽ നിൽക്കുകയായിരുന്ന സുഹൃത്ത് അഖിലിനെ കണ്ട് ബൈക്ക് നിർത്തി.
ഇരുവരും തമ്മിൽ തമാശരൂപേണയുള്ള സംസാരം ഉച്ചത്തിലായി. ഇത് കണ്ട് നിന്ന അഖിലിന്റെ സുഹൃത്ത് സുമേഷ് ഇടപെട്ടതോടെ സുമേഷും സുഭാഷും തമ്മിൽ വാക്കറ്റമായി. കയ്യാങ്കളിയിൽ എത്തുമെന്നായപ്പോൾ സുഭാഷ് ബൈക്കെടുത്ത് അവിടെ നിന്നും പോയി.അവിടെ ഉണ്ടായിരുന്ന അഖിലിന്റെ ബൈക്കിൽ അഖിലും സുമേഷും സുഭാഷിന്റെ ബൈക്കിനെ പന്തുടർന്നു.4 കിലോമീറ്ററോളം പിന്തുടർന്ന് പുത്തൂരിലെത്തി ബൈക്കിനെ കുറുക്കുവച്ച് പിടിച്ച് സുഭാഷിനെ മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ആയിരുന്നു. സുമേഷ് മുന്പും കത്തികുത്ത് നടത്തിയിട്ടുണ്ടെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പുത്തുർ എസ്ഐ പറഞ്ഞു.