സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചു റഫ്രിജറേറ്ററിൽവച്ചു സ്ഥലംവിട്ട ഹോട്ടൽ തൊഴിലാളിയെ റൂർക്കലയിൽ നിന്നു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബാദൽ മണ്ഡൽ എന്ന സ്വപൻ സിൻഗ്രയാണ് (31) സഹപ്രവർത്തകൻ വിപിൻ ജോഷിയെ അതിക്രൂരമായി കൊല ചെയ്തത്.
ഭാര്യയുമായി വിപിന് അവിഹിത ബന്ധമുണ്ടെന്ന ബാദലിന്റെ സംശയമാണു കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിപിനെ കൊലപ്പെടുത്താൻ റസ്റ്ററന്റിൽ നിന്ന് ഇറച്ചി വെട്ടുന്ന കത്തി പ്രതി നേരത്തേ കൈവശപ്പെടുത്തിയിരുന്നു. അവധിക്ക് അപേക്ഷയും നൽകി. കഴിഞ്ഞ ഒൻപതിനു ജോഷിയെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി സൽക്കരിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ശരീരഭാഗങ്ങൾ റഫ്രിജറേറ്ററിലാക്കിയ ശേഷം മുങ്ങിയ പ്രതി ആദ്യം കൊൽക്കത്തയിൽ ബന്ധുവീടുകളിലെത്തി. അവിടെ നിന്നു റൂർക്കലയിലേക്കാണ് പോയതെന്ന് മറ്റൊരു ബന്ധു തന്നെയാണു പൊലീസിനു വിവരം നൽകിയത്.