കോഴിക്കോട് കോവൂരില്‍ വീട് കുത്തിത്തുറന്നുള്ള കവര്‍ച്ചയില്‍ ആറ് പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. മാക്കണഞ്ചേരിത്താഴം സ്വദേശി സന്ദീപിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയില്‍ കവര്‍ച്ചയുണ്ടായത്. ഒരു മണിക്കൂറിന് ശേഷം സമീപത്തെ മറ്റൊരു വീട്ടില്‍ കയറിയ കള്ളന്‍ കുടുംബാംഗങ്ങളെ പൂട്ടിയിട്ടു.
രാത്രി പന്ത്രണ്ടേ കാലോടെയായിരുന്നു സന്ദീപിന്റെ വീട്ടിലെ കവര്‍ച്ച. താഴത്തെ നിലയിലെ രണ്ട് വാതിലുകള്‍ തകര്‍ത്ത ശേഷം കള്ളന്‍ അകത്ത് കടന്നു. മറ്റ് മുറികളിലെ പരിശോധന കഴിഞ്ഞ് സന്ദീപും ഭാര്യയും മകളും കിടന്നിടത്തെത്തി. പിന്നീടുണ്ടായത് പേടിപ്പിക്കുന്നതായിരുന്നു.
ആറ് പവൻ സ്വർണവും സന്ദീപിന്റെ പിതാവ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. വേഗത്തിൽ പുറത്തേക്കോടിയ കള്ളൻ രണ്ട് വാതിലുകളിൽ ഒരെണ്ണം ചേർത്തടച്ചാണ് രക്ഷപ്പെട്ടത്. ഉള്ളിലുള്ളവര്‍ക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. മുറിക്കുള്ളിൽ തുണികൾ വലിച്ചുവാരിയിട്ടിരുന്നു. പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ സഞ്ചി, ബാഗ്, കഴിക്കാനെടുത്ത പഴം എന്നിവയെല്ലാം പുറത്ത് ഉപേക്ഷിച്ചിരുന്നു.
മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കവര്‍ച്ചയുണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മണിക്കൂറിന് ശേഷമാണ് അഞ്ഞൂറ് മീറ്റർ പരിധിയിലുള്ള മറ്റൊരു വീട്ടിൽ കയറിയത്. നിര്‍മാണം പുരോഗമിക്കുന്ന വീടായതിനാല്‍ വിലപിടിച്ച സാധനങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ല. വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് മുറി പൂട്ടി കുടുംബാംഗങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. അടുത്ത വീട്ടുകാരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.