മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽകുമാർ ജോതി അഹമ്മദാബാദിലെ സർക്കാർ ബംഗ്ലാവ് അനധികൃതമായി കൈവശംവച്ചു ഗുജറാത്ത് സർക്കാരിൽ നിന്ന് അന്യായമായ ആനുകൂല്യം പറ്റിയിരുന്നെന്ന കണ്ടെത്തൽ വിവാദമായി. വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിനു സംസ്ഥാനത്തെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അവസരമൊരുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സൗകര്യം ചെയ്തുകൊടുത്തെന്ന പരാതിക്കിടെയാണു കമ്മിഷണറുടെ ബംഗ്ലാവിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഗുവാഹത്തി ബെഞ്ചിനു മുൻപിൽ ഐപിഎസ് ഓഫിസർ സതീഷ്ചന്ദ്ര വർമ ഫയൽ ചെയ്ത കേസിലെ രേഖകളാണ് എ.കെ.ജോതി ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക ആനുകൂല്യം കൈപ്പറ്റിയിരുന്നുവെന്നു വ്യക്തമാക്കുന്നത്.
സതീഷ്ചന്ദ്ര വർമയ്ക്ക് ആനുകൂല്യമില്ല:
ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു സതീഷ്ചന്ദ്ര വർമ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ ഏതാനും പൊലീസ് ഓഫിസർമാർക്കെതിരെ നടപടി വന്നു. അതോടെ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ വർമയെ അസമിലേക്കു സ്ഥലംമാറ്റി. അദ്ദേഹം ഉപയോഗിച്ചിരുന്ന സർക്കാർ വസതി ഉടനെ ഒഴിയണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇതിനെതിരെയാണു വർമ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അദ്ദേഹം നൽകിയ, സംസ്ഥാനത്തു സർക്കാർ ബംഗ്ലാവ് കൈവശം വച്ചിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളിലാണ് എ.കെ.ജോതിയുടെ കാര്യം ചൂണ്ടിക്കാട്ടുന്നത്.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കു പ്രത്യേക പരിഗണന:
1975 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫിസറാണു ജോതി. വ്യവസായം, റവന്യു, ജലവിതരണം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായും ധനവകുപ്പിൽ മുഖ്യ സെക്രട്ടറിയായും ദീർഘനാൾ സേവനം അനുഷ്ഠിച്ചു. 2013 ജനുവരി 31നു ചീഫ് സെക്രട്ടറിയായാണു വിരമിക്കുന്നത്. തുടർന്നു വിജിലൻസ് കമ്മിഷണറായി നിയമിച്ചു. നരേന്ദ്ര മോദി സർക്കാർ 2015 മേയ് 13ന് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പു കമ്മിഷണറാക്കി. 2017 ജൂലൈ ആറിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുമായി. എന്നാൽ, അഹമ്മദാബാദിലെ സർക്കാർ ബംഗ്ലാവ് അദ്ദേഹം വിട്ടുകൊടുക്കാതെ കൈവശം വയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഈ ബംഗ്ലാവ് തുടർന്നും കൈവശം വയ്ക്കാൻ പ്രത്യേക അനുവാദം ആവശ്യപ്പെട്ടു 2016 ജൂൺ ഒൻപതിന് ഇതിനായി അപേക്ഷ നൽകി. സംസ്ഥാന സർക്കാർ അതു സ്വീകരിച്ചു.