കൊല്ലപ്പെട്ടയാളിനെ തിരിച്ചറിയാൻ ആധാർ രേഖകളിലൂടെ തെളിവ് ശേഖരിക്കാൻ പൊലീസ്. ഒന്നരമാസം മുൻപ് കോഴിക്കോട് പറമ്പിൽബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ആളുടെ വിരലടയാളമാണ് ബംഗലൂരുവിലെ ഓഫിസിന് കൈമാറിയത്. ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും മരണശേഷമായതിനാൽ ഇത് തടസമാകില്ലെന്നാണ് നിയമോപദേശം.
ശരീരം എൺപത് ശതമാനത്തിലധികം കത്തിയിരുന്നുവെങ്കിലും കൈവിരലുകളിലെ രേഖകൾ വ്യക്തമായിരുന്നു. ഇതിന്റെ പകർപ്പാണ് ആധാർ വഴിയുള്ള വിവരശേഖരണത്തിനായി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് ലഭിക്കും. ഇതോടെ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകും. ആളെത്തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം മാറുന്നതോടെ കൊലപാതകം സംബന്ധിച്ച് നിർണായക തെളിവുകൾ കിട്ടുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ആധാർ വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കണമെന്ന നിബന്ധന മരിച്ചയാളുടെ കാര്യത്തിൽ നിർബന്ധമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. രണ്ട് തവണയാണ് മരിച്ചയാളുടെ രൂപരേഖ പൊലീസ് പുറത്തുവിട്ടത്. ശരീരത്തിലെ എല്ല് എക്സ്റേയിലൂടെ വ്യക്തമാക്കി സൂപ്പർ ഇംപോസിങ് സംവിധാനത്തിലൂടെയുള്ള ചിത്രവും പൊലീസ് പ്രയോജനപ്പെടുത്തി. സമാനതകൾ അവകാശപ്പെട്ട് കാണാതായ ചിലരുടെ ബന്ധുക്കളെത്തിയെങ്കിലും കൂടുതൽ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാളുമായി ബന്ധമില്ലെന്ന് മനസിലായി. ഒന്നരമാസം കഴിഞ്ഞിട്ടും കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തത് അന്വേ··ഷണസംഘത്തെ കാര്യമായ പ്രതിസന്ധിയിലാക്കി. ആധാർ വിവര ശേഖരണത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും അന്വേ·ഷണം കൈമാറിയിട്ടുണ്ട്.