നിരപരാധികളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുന്ന പൊലീസ് മുറയ്ക്ക് ഒരു ഇര കൂടി. മോഷണമുതല്‍ വാങ്ങിയെന്ന്് ജ്വല്ലറി ജീവനക്കാരനെ പൊലീസ് ഇടിച്ചു സമ്മതിപ്പിച്ച് പ്രതിയാക്കിയതിന് പിന്നാലെ യഥാര്‍ഥ തൊണ്ടിമുതല്‍ ഒരാള്‍ ഹാജരാക്കി. പൊലീസിന്‍റെ ക്രൂരമര്‍ദനത്തില്‍ കാലിന് സാരമായി പരുക്കേറ്റ ജ്വല്ലറി ജീവനക്കാരന്‍ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് മർദ്ദിച്ചത്. ഏലൂരിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ്. ജോലിക്ക് നിന്ന വീട്ടിൽ നിന്ന് പതിനെട്ട് പവനും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാന്തയുടെയും ഇവരുടെ മകൾ ദിവ്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യനെ ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണ മുതൽ സുബ്രഹ്മണ്യനെ ഏൽപ്പിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. അറസ്റ്റിലായവരെ പരിചയമില്ലെന്ന് സുബ്രഹ്മണ്യൻ പലതവണ പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. ക്രൂരമായി മർദിച്ചു. മർദനങ്ങൾക്കൊടുവിൽ മോഷണമുതൽ വാങ്ങിയെന്നും ഇത് ഉരുക്കി വിറ്റതായും സുബ്രഹ്മണ്യനിൽ നിന്ന് പൊലീസ് മൊഴി എഴുതി വാങ്ങി. മാത്രവുമല്ല മോഷണമുതലിന് തുല്യമായ പണവും ജ്വല്ലറി ജീവനക്കാരനിൽ നിന്ന് ബിനാനിപുരം പൊലീസ് ഈടാക്കുകയും ചെയ്തു
ഇതിനിടയിൽ യഥാർഥ മോഷണ മുതലുമായി മറ്റൊരു സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി. ആഭരണങ്ങൾ പ്രതികൾ ഏൽപ്പിച്ചതാണെന്നും മാധ്യമങ്ങളിലെ വാർത്ത കണ്ടപ്പോഴാണ് ഇത് മോഷണ മുതലാണെന്ന് തിരിച്ചറിഞ്ഞിതെന്നും ഇവർ പൊലീസിനെ അറിയിച്ചു.അബദ്ധം മനസിലായ പൊലീസ് സുബ്രഹ്മണ്യന് പണം തിരികെ നൽകി തടിതപ്പി. തെറ്റ് പറ്റിയെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ സുബ്രഹ്മണ്യൻ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് വിശദീകരണം.