കാസർകോട് ജില്ലയിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബന്തിയോട് സ്വദേശി അബ്ദുല്ലയാണ് ഒരു കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ വലയിലായത്.
ഇതര സംസ്ഥനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവിന്റെ, ജില്ലയിലെ വിൽപന നിയന്ത്രിക്കുന്നത് അബ്ദുല്ലയാണെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബ്ദുല്ലയുടെ നീക്കങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ചു. ആവശ്യക്കാർക്ക് എത്തിച്ച് നൽകാനായി കഞ്ചാവുമായി അബ്ദുല്ല എത്തിയത് മനസിലാക്കി ഇൻസ്പെക്ടർ പി.എ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് നിന്ന് പ്രതിയെ പിടികൂടി.
പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ ഒരു കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. സ്‌കൂൾ- കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ളവർക്ക് കഞ്ചാവ് നൽകിയിരുന്നതായി ചോദ്യം ചെയ്യലിൽ അബ്ദുല്ല മൊഴി നൽകിയിട്ടുണ്ട്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഞ്ചാവ് വാങ്ങിയിരുന്നവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എക്സൈസ്. ഒപ്പം ജില്ലയിലെ കഞ്ചാവിന്റെ വിതരണം നിയന്ത്രിക്കുന്നവരിലേയ്ക്ക് എത്തിച്ചേരാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.