വിസ തട്ടിപ്പ് കേസിൽ തിരുവല്ലയിൽ അറസ്റ്റിലായ ജാക്സൺ അലോഷ്യസിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഒറ്റ ദിവസം കൊണ്ട് നാൽപതിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള റവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന ഓവർസീസ് ജോബ് കൺസൾട്ടന്റ്സ് സ്ഥാപന ഉടമ ജാക്സൺ അലോഷ്യസ് വ്യാഴാഴ്ചയാണ് അറസ്റ്റിലായത്. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പതിനഞ്ചുപേർ പരാതിയുമായെത്തി. ഗൾഫ് രാജ്യങ്ങളിലേക്കും മലേഷ്യയിലേക്കും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് കേസ്. അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ കൂടുതൽപേർ പരാതിയുമായി രംഗത്തെത്തി.
ഓഫിസ് സ്റ്റാഫിന്റെ ജോലിയും മറ്റും വാഗ്ദാനം ചെയ്ത് അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് പലരിൽനിന്നും വാങ്ങിയിരുന്നത്. നിലവിൽ അറുപതുപേരിൽ നിന്നായി നാൽപതുലക്ഷം തട്ടിയെടുത്തുവെന്നാണ് കേസ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അഞ്ചൽ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതിയുണ്ട്.