മൂന്നാറിലെ ഓട്ടോഡ്രൈവര്‍മാരുടെ കൊലപാതകക്കേസിൽ പ്രതി തിരുനല്‍വേലി മണി കീഴടങ്ങി. ചെന്നൈ സെയ്താപേട്ട് കോടതിയിലാണ് കീഴടങ്ങിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
തമിഴ്നാട്ടിലേക്ക് ഓട്ടോ വിളിച്ചുകൊണ്ടു പോയശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം ചുരത്തിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൻ ദേവൻ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ. ഡിവിഷനിൽ തമ്പദുരൈയുടെ മകനും ഓട്ടോഡ്രൈവറുമായ ശരവണൻ (19), ബന്ധുവും കെ.കെ. ഡിവിഷനിൽ ഏബ്രഹാമിന്റെ മകനുമായ ജോൺ പീറ്റർ (17) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
യുവാക്കളെ കൊലപ്പെടുത്തിയെന്നു തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമായ തിരുനെൽവേലി സ്വദേശി മണി (45) യുവാക്കളുടെ ബന്ധുക്കളെ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. തമിഴ്നാട്ടിൽ കൊലപാതക കേസിൽ പ്രതിയായി ജയിലിലായിരുന്ന മണി ജാമ്യത്തിലിറങ്ങിയത് ദിവസങ്ങൾക്കു മുൻപായിരുന്നു.
സംഭവത്തിൽ എല്ലപ്പെട്ടി സ്വദേശികളും മണിയുടെ പരിചയക്കാരുമായ സെന്തിൽ (35), രമേശ് (33), വിമൽ (40), മണിയുടെ അമ്മാവൻ ചെല്ലദുരൈ (60) എന്നിവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മിൽ മുൻപരിചയമില്ലെന്നാണു പൊലീസ് പറയുന്നത്.
സഹോദരന്റെ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ടുദിവസം മുൻപ് എല്ലപ്പെട്ടിയിൽ എത്തിയ മണി ശനി രാത്രി എട്ടുമണിയോടെ ബോഡിമെട്ടിലേക്ക് പോകാനായി ഓട്ടം വിളിച്ചു. സെന്തിലാണു മണിക്ക് ഓട്ടോ ഏർപ്പാടാക്കിക്കൊടുത്തതെന്നു പൊലീസ് പറയുന്നു. രാത്രിയോട്ടമായതിനാൽ സഹായിയായി ജോൺ പീറ്ററും ഓട്ടോയിൽ കയറി.
അതിർത്തിയായ ബോഡിമെട്ട് ചെക്ക്പോസ്റ്റിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ ചുരത്തിൽ തമിഴ്നാട് ഭാഗത്തുള്ള മണപ്പെട്ടി ഭാഗത്തുവച്ചു ശരവണനെയും ജോണിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവർക്കും തലയ്ക്കും മുഖത്തുമാണു വെട്ടേറ്റിരിക്കുന്നത്. ഓട്ടോ സമീപത്തു കണ്ടെത്തി.മണി മൂന്നാറിലെത്തിയത് അമ്മാവൻ ചെല്ലദുരൈയെ കൊല്ലാനായിരുന്നുവെന്നു പൊലീസ് പറയുന്നു. തമിഴ്നാട്ടിൽ കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്നു നാലു വർഷം മുൻപു മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തി ഒളിവിൽ കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞു പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. പൊലീസിനു വിവരം ചോർത്തിക്കൊടുത്തതെന്ന സംശയത്തിലാണ് അമ്മാവനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു പൊലീസ് പറയുന്നു.
എന്നാൽ, യുവാക്കളെ കൊലപ്പെടുത്തിയതു ദുരൂഹമാണ്. മുൻപ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മണിയുടെ മാതാപിതാക്കൾ. വിരമിച്ചശേഷം ഇവർ തിരുനെൽവേലിയിലാണു താമസം.