പാലക്കാട് ചെർപ്പുളശേരിയിൽ കാറിൽ കടത്തിയ രണ്ടായിരം പായ്ക്കറ്റ് നിരോധിത പാൻമസാല െപാലീസ് പിടികൂടി. കോയമ്പത്തൂരിൽ നിന്നാണ് പാൻമസാല കൊണ്ടുവന്നത്. ചളവറ സ്വദേശി അഷറഫിനെ കസ്റ്റഡിയിലെടുത്തു.
ചളവറ താഴത്തേതിൽ വീട്ടിൽ അഷറഫാണ് അറസ്റ്റിലായത്. കാറിന്റെ ഡിക്കിയിലാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വാളയാർ അതിർത്തിയിലെ പരിശോധനകളെല്ലാം മറികടന്നെത്തിയ വാഹനം ചെർപ്പുളശേരി പൊലീസ് പിടികൂടുകയായിരുന്നു. ഒരു കെട്ടിൽ മുപ്പതു പായ്ക്കറ്റ് വീതം.ഇങ്ങനെ എഴുപത് കെട്ടുകളിലായാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു ഉദ്ദേശം.
തമിഴ്നാട്ടിൽ പത്തുരൂപയ്ക്ക് കിട്ടുന്ന പായ്ക്കറ്റ് കേരളത്തിലെത്തിയാൽ വില അൻപതുരൂപ വരെയാകും. അതേസമയം കേസിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ കുറ്റവാളികൾക്ക് കേസിൽ നിന്നൊഴിവാകാൻ പഴുതുകൾ ഏറെയാണ്. വെറും ഇരുനൂറു രൂപയുടെ പിഴ മാത്രമാണ് ശിക്ഷ. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ നശിപ്പിക്കുന്ന ജോലിയാണ് പൊലീസുകാർക്ക് ബാക്കിയാവുക.