തിരുവനന്തപുരം പാറശാലയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ബാങ്കിനെതിരായ ജപ്തി നടപടികൾ വേഗത്തിലാക്കി. ബാങ്കുടമ നിർമൽ കൃഷ്ണയുടെ വീടടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി കോടതിയിൽ സമർപ്പിക്കും. തമിഴ്നാട്ടിലെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമതടസം നീക്കാനും ശ്രമം തുടങ്ങി.
അറുനൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ നിർമൽ കൃഷ്ണ ബാങ്കുടമ കെ. നിർമലനെ പിടികൂടാൻ ഒരു മാസത്തിലേറെയായിട്ടും പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനുള്ള നടപടികൾ കോടതി നിയോഗിച്ച റിസീവർ ഊർജ്ജിതമാക്കിയത്. തിരുവനന്തപുരം ജഗതിയിലുള്ള കെ.നിർമലന്റെ വീടും പുരയിടവും സീൽവച്ച് ഏറ്റെടുത്ത് കഴിഞ്ഞു. പാറശാലയിലും കേരള അതിർത്തി പ്രദേശങ്ങളിലുമുള്ള ഷോപ്പിങ് കോംപ്ളക്സും ഇഷ്ടിക നിർമാണ യൂണിറ്റിലുമെല്ലാം റിസീവർ എ.സി. അജയകുമാറിന്റെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. നിർമലന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുക്കളും കണ്ടെടുത്ത്,മൂല്യനിർണയം നടത്തി കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.
കേരളത്തിലുള്ളതിനേക്കാൾ സ്വത്തുക്കളും സ്ഥാപനങ്ങളും തമിഴ്നാട്ടിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ തിരുവനന്തപുരം സബ് കോടതി നിയോഗിച്ചിരിക്കുന്ന റിസീവർക്ക് അവ കണ്ടെടുക്കാനുള്ള അധികാരമില്ല. അതിനാൽ നിലവിൽ കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനാണ് ആലോചന.