ചാലക്കുടി രാജീവ് കൊലക്കേസിലെ പ്രതി അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിന്റേയും ക്ലര്‍ക്കിന്റേയും രണ്ടു കംപ്യൂട്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. രാജീവ് സാക്ഷിയായി ഒപ്പിട്ട ഭൂരേഖകള്‍ ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഒരു കോടി മുപ്പതു ലക്ഷം രൂപ ഭൂമി വാങ്ങാന്‍ അഭിഭാഷകന്‍ അഡ്വാന്‍സ് നല്‍കിയതിന്റെ രേഖയും റെയ്ഡില്‍ പൊലീസ് കണ്ടെടുത്തു.
കൊലക്കേസ് പ്രതിയായ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ കൊച്ചിയിലെ വീട്ടിലും ഓഫിസിലും ക്ലര്‍ക്കിന്റെ വീട്ടിലും ഒരേസമയമായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി: എസ്.ഷംസുദ്ദീനും സംഘവും നാലു മണിക്കൂറോളം നടത്തിയ പരിശോധനയില്‍ പല നിര്‍ണായക രേഖകളും കണ്ടെടുത്തു. രാജീവ് സാക്ഷിയായി ഒപ്പിട്ട ഭൂമിയിടപാടിന്റെ കരാര്‍. ഒരു കോടി മുപ്പതു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതിന്റെ രേഖ. ഇവയെല്ലാം, പൊലീസ് കണ്ടെടുത്തു.
അതേസമയം, രാജീവിനെ ബന്ദിയാക്കി ബലംപ്രയോഗിച്ച് ഒപ്പുവയ്പ്പിക്കാന്‍ തയാറാക്കിയ രേഖ കണ്ടെത്താനായില്ല. ഈയൊരു കരാര്‍ തയാറാക്കിയതെന്ന് സംശയിക്കുന്ന രണ്ടു കംപ്യൂട്ടറുകളാണ് കണ്ടെടുത്തത്. ഒന്ന് ഉദയഭാനുവിന്റെ കംപ്യൂട്ടറും മറ്റൊന്ന് ക്ലര്‍ക്കിന്റേതും. ഈ കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്ക്കുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അപ്രതീക്ഷിതമായ നീക്കമായിരുന്നു പൊലീസിന്റേത്. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്‍ഡുമായാണ് തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയില്‍ എത്തിയത്. റെയ്ഡ് തുടങ്ങിയ ശേഷം മടങ്ങിയെത്തിയ ഉദയഭാനു ആദ്യം മുഷിപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് പൊലീസുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നതു വരെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.