പത്തുദിവസം മുൻപ് പാലക്കാട്ട് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മിന്നൽ ജവാദിന്റെ മോഷണമുതലുകൾ പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ വിവിധ സ്വർണാഭരണ സ്ഥാപനങ്ങളിൽ നിന്നായി 225 ഗ്രാം സ്വർണമാണ് ലഭിച്ചത്. കേരളത്തിൽ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മോഷ്ടാവാണ് മിന്നൽ ജവാദ്.
കോയമ്പത്തൂർ, പോത്തന്നൂർ , നൂറാബാദ് സ്വദേശി മിന്നൽ ജവാദ് എന്ന സെയ്ത് യൂസഫ് കുപ്രസിദ്ധമോഷ്ടാവാണ്. കഴിഞ്ഞ ആറിനാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് മിന്നൽ ജവാദിനെയും കൂട്ടാളിയായ കമലക്കണ്ണനെയും തന്ത്രപരമായി പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മിന്നലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവടുത്തു. മോഷ്ടിക്കുന്ന സ്വർണം വിൽപ്പന നടത്തിയിരുന്ന കോയമ്പത്തൂർ, പൊള്ളാച്ചി, ഉടുമൽപേട്ടെ, മേട്ടുപ്പാളയം എന്നിവിടങ്ങളിലെ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 225 ഗ്രാം സ്വർണം കണ്ടെത്തി. ഇതോടെ പാലക്കാട് ടൗൺ നോർത്ത്, ഹേമാംബിക നഗർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പത്ത് മോഷണക്കേസുകൾക്ക് തെളിവായി.
കേരളത്തിലും, തമിഴ്നാട്ടിലും 20 പോലീസ് സ്റ്റേഷനുകളിലായി ജവാദിന് 500 മോഷണക്കേസുകളുണ്ട്. 27 വർഷമായി മോഷണം തൊഴിലാക്കിയ മിന്നൽ 19 വർഷം വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു. വീണ്ടും അഴിക്കുളളിലായെങ്കിലും ജാമ്യം നേടി പുറത്തിറങ്ങിയാൽ മോഷണം തന്നെ തുടരുന്നതാണ് മിന്നലിന്റെ രീതി. മിന്നലിന്റെ കൂട്ടാളികളെ ഉടൻ പിടികൂടുമെന്ന് ടൗൺ നോർത്ത് സിഐ ആർ. ശിവശങ്കരനും എസ്െഎ ആർ രഞ്ജിതും അറിയിച്ചു.