തമിഴ്നാട്ടിലേക്ക് ഓട്ടംവിളിച്ച് മൂന്നാർ സ്വദേശികളായ രണ്ട് ഓട്ടോഡ്രൈവർമാരെ ക്വട്ടേഷൻ സംഘാംഗം വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിൽ നിരവധി കൊലപാതക കേസിൽ പ്രതിയായ തിരുനെൽവേലി മണിയാണ് യുവാക്കളെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം പ്രതിതന്നെ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ. ഡിവിഷനിൽ തമ്പിദുരൈയുടെ മകൻ ശരവണൻ എബ്രഹാമിന്റെ മകൻ ജോൺപീറ്റർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ നിന്നു ഒന്നര കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ മണപ്പെട്ടിയിൽ ഇന്നലെ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവർക്കും തലക്കും മുഖത്തും വെട്ടേറ്റു. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാഗം തിരുനൽവേലി മണിയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചെങ്കിലും കൊലപാതകത്തിനടയാക്കിയ കാരണം വ്യക്തമല്ല. സഹോദരന്റെ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് മണി എല്ലപ്പെട്ടിയിലെത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ശരവണന്റെ ഓട്ടോ ബോഡിമെട്ടിലേക്ക് ഓട്ടം വിളിച്ചു. മണിയുടെ ബന്ധു സെന്തിലാണ് ഓട്ടോ ഏർപ്പാടാക്കിയത്. രാത്രിയോട്ടമായതിനാൽ സുഹൃത്തായ ജോൺ പീറ്ററും ശരവണനോടൊപ്പം കൂടി. എട്ടുമണിയോടെയാണ് മൂവരും എല്ലപ്പെട്ടിയിൽ നിന്നു പുറപ്പെട്ടത്. അർധരാത്രിയോടെ ഇരുവരെയും കൊലപ്പെടുത്തിയ വിവരം മണി ബന്ധുവായ സെന്തിലിനെ വിളിച്ചറിയിച്ചു.
സെന്തിൽ ഉടൻ തന്നെ തമിഴ്നാട് കൊരങ്കിണി പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മണിയെ പിടികൂടാനായില്ല. ബോഡിമെട്ട് ചെക്കുപോസ്റ്റിലെ നിരീക്ഷണ ക്യാമറയിൽ രാത്രി 12 ന് ഓട്ടോ കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ സമയം ശരവണനും ജോണും മാത്രമാണ് ഓട്ടോയിലുള്ളത്. തമിഴ്നാട്ടിൽ മറ്റൊരു കൊലപാതക കേസിൽ പ്രതിയായി ജയിലിലായിരുന്ന മണി ഒരാഴ്ച മുൻപാണു ജാമ്യത്തിലിറങ്ങിയത്. ബോഡിമെട്ട് ഡിവൈഎസ്പി പ്രഭാകരന്റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.