ആലുവ∙ പൊട്ടിയ പൂമാലയുടെ ഒരു കഷണം, രണ്ടു പ്ലാസ്റ്റിക് ഉണ്ടകൾ–ദേശീയപാതയിൽ മുട്ടം തൈക്കാവിനു സമീപം മൂന്നു മെട്രോ തൊഴിലാളികളെ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം നിർത്താതെപോയ ലോറി 24 മണിക്കൂറിനുള്ളിൽ കണ്ടെടുക്കാനും രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ അറസ്റ്റ് ചെയ്യാനും പൊലീസിനു വിലപ്പെട്ട തെളിവായത് ഇവ രണ്ടുമാണ്. സംഭവസ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടമുണ്ടാക്കിയതു ലോറിയാണെന്നു വ്യക്തമായെങ്കിലും നമ്പർ തെളിഞ്ഞിരുന്നില്ല.
∙ യുവാക്കൾ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ തയാറായില്ല: ഒരു ദിവസംമാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് ചവറ്റുകൊട്ടയിൽതള്ളി
ട്രാഫിക് എസ്ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നു ഗ്രൂപ്പായി തിരിഞ്ഞു വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിനു വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഫലം കിട്ടി. അന്വേഷണ വഴിയിലൂടെ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണു മുട്ടത്തു ലോറി ഇടിച്ചു മെട്രോ നിർമാണ പ്രവർത്തനങ്ങളിൽ ഏർപെട്ടിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ച ശേഷം കമ്പനിപ്പടി, കളമശേരി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല.
അപകടത്തിനു മുൻപ് ഇതിലെ കടന്നുപോയ വാഹനങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ടാങ്കർ ഘടിപ്പിച്ച ലോറിയാണെന്നു സംശയം തോന്നി. പക്ഷേ, എവിടെ തുടങ്ങണമെന്നു യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. കുടുംബം പുലർത്താൻ വിദൂരനാട്ടിൽ നിന്നു കേരളത്തിലെത്തി രാത്രിയെ പകലാക്കി പണിയെടുത്ത പാവപ്പെട്ട തൊഴിലാളികൾക്ക് അർഹമായ മരണാനന്തര നഷ്ടപരിഹാരം കിട്ടണമെങ്കിൽ വണ്ടി കണ്ടെത്തിയേ തീരൂ. പൊലീസ് അതൊരു വെല്ലുവിളിയായെടുത്തു. ഓട്ടം തെക്കോട്ടും വടക്കോട്ടും ആലുവ ട്രാഫിക് യൂണിറ്റിലെ ഏതാനും ഉദ്യോഗസ്ഥർ പാലിയേക്കര ടോളിലേക്കു കുതിച്ചു.
മറ്റൊരു സംഘം വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഭാഗത്തേക്കു പോയി. ഒരു കൂട്ടർ കൊച്ചി റിഫൈനറി പരിസരത്തു ശ്രദ്ധ കേന്ദ്രീകരിച്ചു. കൊച്ചിയിലെ ഏതെങ്കിലും വ്യവസായ സ്ഥാപനത്തിലേക്കു ലോഡുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് അപകടം സൃഷ്ടിച്ചതെന്ന നിഗമനത്തിലായിരുന്നു ഇത്. റിഫൈനറി വളപ്പിൽ പൊലീസ് ചെല്ലുമ്പോൾ എഴുപതോളം ബുള്ളറ്റ് ടാങ്കറുകൾ ഉണ്ടായിരുന്നു. റോഡിലെ ഇരുമ്പു ഡിവൈഡറുകൾ തട്ടിത്തെറിപ്പിച്ചാണ് ലോറി കടന്നുപോയത്.
അതിനാൽ മുൻഭാഗത്തു കേടുപാടുള്ള വണ്ടികളാണ് തേടിയത്. നീണ്ട പരിശോധനയ്ക്കൊടുവിൽ റിഫൈനറിയിൽ അത്തരമൊരു വണ്ടി കണ്ടെത്തി. പക്ഷേ, അതവിടെ എത്തിയിട്ടു രണ്ടു ദിവസം കഴിഞ്ഞെന്നു രേഖകളിൽ നിന്നു വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥർ നിരാശയിലായി. ശുഭവാർത്ത പാലിയേക്കര നിന്ന് ഈ ഘട്ടത്തിലാണ് പാലിയേക്കര ടോളിൽ നിന്നു ശുഭവാർത്ത എത്തിയത്. അവിടേക്കു പോയ പൊലീസ് ഉദ്യോഗസ്ഥരെ എസ്ഐ മുഹമ്മദ് ബഷീർ രണ്ടു കാര്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
സിസിടിവി നോക്കുന്നതിനിടെ, മുട്ടം അപകടം നടക്കുന്നതിനു രണ്ടു മണിക്കൂറോളം മുൻപു പാലിയേക്കര വഴി കടന്നുപോയ ഒരു ട്രെയ്‌ലർ ലോറിയിൽ ഉദ്യോഗസ്ഥരുടെ കണ്ണുടക്കി. എസ്ഐ പറഞ്ഞ ലക്ഷണങ്ങളുള്ള വാഹനം. ടാങ്കർ ഘടിപ്പിച്ച നീളമേറിയ ട്രെയ്‌ലർ ലോറി. ഗുജറാത്ത് റജിസ്ട്രേഷനുള്ള വണ്ടിയുടെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി പൊലീസ് ആലുവയിൽ തിരികെ എത്തി. പിന്നെ അതുമായി കുമ്പളം ടോൾ പ്ലാസയിലേക്ക്. അവിടത്തെ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കിയപ്പോൾ എസ്ഐയുടെ ഊഹം തെറ്റിയിട്ടില്ലെന്നു മനസ്സിലായി.
പൂമാലയും പ്ലാസ്റ്റിക് ഉണ്ടകളും മൂന്നു പേർ മരിച്ച അപകട സ്ഥലത്തു പിറ്റേന്നു പരിശോധന നടത്തിയപ്പോൾ പൊലീസിനു തൊഴിലാളികളുടെ ചിതറിത്തെറിച്ച ചെരിപ്പുകൾക്കൊപ്പം പൊട്ടിയ പൂമാലയുടെ കഷണവും രണ്ടു പ്ലാസ്റ്റിക് ഉണ്ടകളും കിട്ടിയിരുന്നു. ഉണ്ടകളിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. പാലിയേക്കരയ്ക്കു പോയ സഹപ്രവർത്തകരോട് എസ്ഐ പറഞ്ഞതു മുൻപിലെ ബംപറിൽ പൂമാലയും പ്ലാസ്റ്റിക് ഉണ്ടകളും തൂക്കിയിട്ട ലോറി കടന്നുപോന്നിട്ടുണ്ടോ എന്നു നോക്കണമെന്നായിരുന്നു.
ഈ ലക്ഷണങ്ങളുള്ള ലോറി പാലിയേക്കരയിലെ ദൃശ്യങ്ങളിൽ കണ്ടു. പക്ഷേ, അതു കുമ്പളത്ത് എത്തിയപ്പോഴേക്കും പൂമാല പൊട്ടിപ്പോയിരുന്നു. ഉണ്ടകൾ ഉണ്ടായിരുന്നുമില്ല. അപകടമുണ്ടാക്കിയ വാഹനം സ്ഥിരീകരിക്കാൻ വേറെ തെളിവെന്തിന്? പൊലീസിന്റെ നിർദേശപ്രകാരം ടോൾ പ്ലാസയിൽ ഈ ലോറിയുടെ നമ്പർ ലോക്ക് ചെയ്തു. വാഹനം വീണ്ടും അതിലെ വന്നാൽ യന്ത്രക്കൈ ഉയരാതിരിക്കാനാണ് നമ്പർ ലോക്ക് ചെയ്യുന്നത്.
പിടി വീണതു കുമ്പളത്ത് ഗുജറാത്തിൽ നിന്നു കൊണ്ടുവന്ന രാസവസ്തുക്കൾ ചേർത്തല കുത്തിയതോട്ടെ കമ്പനിയിൽ ഇറക്കിയ ശേഷം ലോറി വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ തിരികെ കുമ്പളം ടോൾ പ്ലാസയിലെത്തി. അതോടെ കംപ്യൂട്ടർ സിസ്റ്റം ചുവന്ന സിഗ്‌നൽ പുറപ്പെടുവിച്ചു. ജീവനക്കാർ വിവരം ട്രാഫിക് എസ്ഐക്കു കൈമാറി.
ആലുവയിൽ നിന്നു പൊലീസ് അവിടെ ചെല്ലുമ്പോഴേക്കും താമസം വരും. അതൊഴിവാക്കാൻ എസ്ഐ മുഹമ്മദ് ബഷീർ, തന്റെ ബാച്ചുകാരനായ പനങ്ങാട് എസ്ഐ റിച്ചിൻ തോമസിന്റെ സഹായം തേടി. അദ്ദേഹമാണ് ടോൾ പ്ലാസയിലെത്തി ലോറി കസ്റ്റഡിയിൽ എടുക്കുകയും രാജസ്ഥാൻ സ്വദേശിയായ ഡ്രൈവർ റാം ചന്ദിനെ പിടികൂടുകയും ചെയ്തത്. പൊലീസ് തിരച്ചിൽ തുടങ്ങാൻ വൈകിയിരുന്നെങ്കിൽ അപകടമുണ്ടാക്കിയ ലോറി എപ്പോഴേ കേരളം വിട്ടുപോയേനെ!