വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മലയാളി ബാലികയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. ഒക്ടോബര്‍ 7 ശനിയാഴ്ച മുതലാണ് മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചര്‍ഡ്‌സണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.
പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് വെസ്‍ലി മാത്യു പൊലീസിന് ആദ്യം മൊഴി നൽകിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോൾ കാണാതായെന്നും. എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും രണ്ടുവർഷം മുൻപു ദത്തെടുത്ത ഷെറിൻ മാത്യൂസിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ റിച്ചർഡ്സണിലുള്ള വീട്ടിൽനിന്നു കാണാതായത്. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. അതിനാൽ ആദ്യം മുതൽ വെസ്‍ലി മാത്യു പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുഞ്ഞിനു സംസാര, വളർച്ചാ വൈകല്യങ്ങളുണ്ടായിരുന്നു.
ഷെറിന്‍ മാത്യൂസിനെ കാണാതായതിന്റെ വിശദാംശങ്ങള്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയെ കാണാതായതു മുതല്‍ പോലീസിനെ അറിയിച്ച സമയദൈര്‍ഘ്യത്തെക്കുറിച്ചാണ് പോലീസിന് സംശയം. പുലര്‍ച്ചെ 3:15 മുതല്‍ 8 മണിവരെ എന്തുകൊണ്ടാണ് വിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. കുട്ടിയെ കാണാതായ ആ നിമിഷം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ കണ്ടെത്താമായിരുന്നു എന്നാണ് റിച്ചര്‍ഡ്‌സണ്‍ പോലീസ് പറയുന്നത്.
വെസ്‍ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപിഎസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ളവെസ്‍ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപിഎസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. അപ്രത്യക്ഷയായ കുഞ്ഞിനെ അന്വേഷിച്ച് പോലീസ് ഇപ്പൊഴും അന്വേഷണം തുടരുകയാണ്. മാത്യൂസിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതര്‍ പറഞ്ഞിരുന്നു, എന്നാല്‍ വിശദാംശങ്ങള്‍ രഹസ്യാത്മകമാണെന്നും അവര്‍ പറഞ്ഞു.
തന്റെ മകളെ ഉപേക്ഷിച്ച സ്ഥലത്ത് പലപ്പോഴും ചെന്നായകളെ കണ്ടിട്ടുള്ളതായി വെസ്‍ലി മാത്യൂസിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷേ, ചെന്നായ ആക്രമിക്കുകയായിരുന്നെങ്കില്‍ കുട്ടിയെ വലിച്ചിഴച്ചതിന്റെ യാതൊരു അടയാളമോ തെളിവുകളോ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അയല്‍പക്കത്തും ചുറ്റുപാടും കുട്ടിയെ തിരയുന്നത് വ്യാപകമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ മേഖലയിലുള്ള ലൈംഗിക കുറ്റവാളികളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. കൂടാതെ ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കാണാതായ ഷെറിന്‍ മാത്യൂസിന് 3 അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. ഒരു പിങ്ക് ടോപ്പും, കറുത്ത പൈജാമയും, പിങ്ക് ഫ്‌ലിപ് ഫ്‌ലോപ്പും ധരിച്ചായിരുന്നു അവസാനമായി കണ്ടത്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അതുകൊണ്ടുതന്നെ വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.
ഷെറിന് പോഷകാഹാരക്കുറവുണ്ടായിരുന്നതായി മാത്യൂസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കുട്ടിയുടെ ഭാരം വര്‍ദ്ധിപ്പിക്കാനായിരുന്നു അതെന്ന് സാര്‍ജന്റ് പെര്‍ലിച്ച് പറഞ്ഞു. മൂന്ന് മണിക്ക് എന്തിനാണ് കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചതെന്ന ചോദ്യത്തിന് ആ വിശദീകരണം ഉചിതമാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാലും കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു.
പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ അതോ വെസ്ലി മാത്യൂസ് പറഞ്ഞതുപോലെ ചെന്നായകള്‍ പിടിച്ചതാണോ അതോ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാണോ എന്നൊന്നും ഇതുവരെ പറയാറായിട്ടില്ല. പ്രദേശത്തെ എല്ലാ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കടപ്പാട്: joychenputhukulam.com