ആയിരം രൂപയ്ക്കും ഒരു കുപ്പി മദ്യത്തിനും തമിഴ്നാട്ടിലേക്ക് ചന്ദനംകടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ മറയൂരിൽ പിടിയിലായി. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 31 കിലോ ചന്ദനം വനംവകുപ്പ് പിടിച്ചെടുത്തു. ചെറുകഷ്ണങ്ങളാക്കിയ ചന്ദനം ഓട്ടോയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കം.
മറയൂർ പെരടിപള്ളം സ്വദേശികളായ രാജേഷ്, കുമാർ, മോഹൻരാജ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാരയൂർ റിസർവിലെ കുണ്ടക്കാട്ടിൽ നിന്ന് രണ്ട് ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൂവരും പിടിയിലായത്. നേരത്തെ മുറിച്ചെടുത്ത ചന്ദനമരം രാജേഷിന്റെ ഓട്ടോയിൽ തമിഴ്നാട്ടിലെത്തിക്കാനായിരുന്നു നീക്കം. നിരവധി ചന്ദനമോഷണ കേസുകളിൽ പ്രതിയായ രാജേഷ് ചന്ദനമാഫിയയിലെ കണ്ണിയാണ്. കുമാറിനെയും മോഹൻരാജിനെയും ചന്ദനക്കടത്തിൽ ശിഷ്യൻമാരാക്കി കൂടെക്കൂട്ടി. ആയിരം രൂപയും ഒരു ഫുള്ളുമായിരുന്നു പ്രതിഫലം. സംഘം രാത്രി പയസ് നഗറിലെത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോ വളഞ്ഞു. ഇതിനിടെ രാജേഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി.
ചെറുകഷ്ണങ്ങളാക്കിയ ചന്ദനം രണ്ട് ചാക്കുകളിലാക്കിയാണ് ഓട്ടോയിൽ ഒളിപ്പിച്ചത്. 31 കിലോ ചന്ദനവും ഓട്ടോയും കസ്റ്റഡിയിലെടുത്തു. ചന്ദന റിസർവിൽ നിന്ന് മുറിച്ചുകടത്തുന്ന ചന്ദനം തലചുമടായി ചിലന്തിയാർ ഭാഗത്ത് എത്തിക്കുകയാണ് രീതി. ഇവിടെ നിന്ന് വാഹനത്തൽ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ, തേനി, ദിണ്ഡുക്കൽ, പഴനി എന്നിവിടങ്ങളിലെത്തിച്ച് വിൽപന നടത്തും. രാജേഷ് മുഖേന സംഘത്തിലെ മറ്റുള്ളവരെ പിടികൂടാമെന്ന് പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.