അടിമാലി∙ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചനയും ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടലും നടന്നതായി പൊലീസിനു സംശയം. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. അറസ്റ്റിലായ പ്രതി ഗിരോഷുമായി അടുത്ത ബന്ധമുള്ള സ്വകാര്യ ബസുടമയെയും ഡ്രൈവറെയും ഇന്നലെ കസ്റ്റഡിയിലെടുത്തു. ബസുടമയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മൽപ്പിടുത്തത്തിൽ തൊടുപുഴ എസ്ഐ വി.സി.വിഷ്ണുകുമാറിനു പരുക്കേറ്റു. കസ്റ്റഡിയിലുള്ള ഒരാൾക്ക് കൊല്ലപ്പെട്ട സെലീനയുമായി അടുത്ത ബന്ധമുണ്ടെന്നും കൊലപാതകം നടന്ന ദിവസം ഗിരോഷ് കസ്റ്റഡിയിലുള്ള രണ്ടു പേരെയും ഫോണിൽ വിളിച്ചതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.
RELATED STORY : അടിമാലിയിൽ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ
പതിനാലാംമൈലിൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ (41) തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) കുത്തിക്കൊന്നതായാണ് കേസ്. കൊലപാതകത്തിനു ശേഷം പുറത്തുപോയ പ്രതി ഗിരോഷ് അരമണിക്കൂറിനു ശേഷം തിരിച്ചെത്തി മൃതദേഹത്തിൽനിന്ന് ഇടതു മാറിടം മുറിച്ചെടുത്ത് അതുമായി സ്വന്തം വീട്ടിലേക്കു പോയെന്നും പൊലീസ് പറയുന്നു. വീട്ടിലെത്തി ഈ ശരീരഭാഗം കംപ്യൂട്ടറിന്റെ യുപിഎസിനു മുകളിൽ വച്ചിട്ട് ഉറങ്ങാൻ കിടന്നതായും പൊലീസ് കണ്ടെത്തി. വണ്ടമറ്റത്തെ വീട്ടിൽനിന്നാണ് ഗിരോഷ് അറസ്റ്റിലായത്.
അടിമാലിയിൽ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് മുൻപ് പരാതി വന്നിരുന്നു. സാമൂഹികപ്രവർത്തകയായ സെലീന ഈ വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഗിരോഷിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവം മുതലെടുത്ത് സെലീന ഗിരോഷിനെ ഭീഷണിപ്പെടുത്തി 1.08 ലക്ഷം രൂപ വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് ഗിരോഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗിരോഷിന്റെ കുടുംബ വസ്തു ഈടു വച്ച് രണ്ടു ലക്ഷം രൂപകൂടി ഗിരോഷ് നൽകി. വായ്പ തിരിച്ചടയ്ക്കൽ മുടങ്ങിയതോടെ ഗിരോഷും സെലീനയും തമ്മിൽ വഴക്കായി. വസ്തുവിനു ജപ്തി നോട്ടിസും വന്നു. ഭാര്യയുടെ പ്രസവ ചെലവുകൾക്കായി സുഹൃത്തിന്റെ കൈയിൽനിന്നു വാങ്ങിയ 5000 രൂപ ഗിരോഷ് സ്വന്തം അക്കൗണ്ടിലിട്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനം ഈ പണം വായ്പയുടെ തിരിച്ചടവിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഗിരോഷ് സെലീനയുടെ അടുത്തെത്തി പണം തിരിച്ചുചോദിച്ചു.
തുടർന്ന് വാക്കേറ്റമായെന്നും പീഡനക്കേസിൽ കുടുക്കി ജയിലിലാക്കുമെന്നു സെലീന ഭീഷണിപ്പെടുത്തിയെന്നും ഗീരോഷ് പൊലീസിനോടു പറഞ്ഞു. ഇതെത്തുടർന്നാണ് സെലീനയെ കൊലപ്പെടുത്തിയതെന്നാണു ഗിരോഷിന്റെ മൊഴി. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല. ഒരു കുത്തിൽതന്നെ സെലീനയുടെ ശ്വാസനാളം മുറിഞ്ഞെന്നും ഇതാണു മരണകാരണമായതെന്നും അടിമാലി സിഐ: പി.കെ.സാബു പറഞ്ഞു. ഗിരോഷിന്റെ വീട്ടിൽനിന്നു കത്തി കണ്ടെടുത്തു. സെലീനയുടെ ശരീരത്തിൽ ഇരുപതോളം മുറിവുകളുണ്ട്. മരണം ഉറപ്പാക്കുന്നതിനു തലങ്ങും വിലങ്ങും കുത്തിയെന്നാണു പൊലീസിന്റെ നിഗമനം.
ഗിരോഷിന്റെ മൊബൈൽ ഫോണിലെ കോൾ റജിസ്റ്റർ വിശദമായി പരിശോധിച്ച് ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. സെലീനയുമായി ശത്രുതയുള്ള മറ്റാരുടെയെങ്കിലും സഹായം ഗിരോഷിനു ലഭിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു. സെലീനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഒന്നര വർഷം മുൻപു വാങ്ങിയതാണെന്നതും പൊലീസിന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന സെലീനയുടെ മൃതദേഹം പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഇന്നലെ മൂന്നു മണിയോടെ അടിമാലി ടൗൺ ജുമാ മസ്ജിദിൽ കബറടക്കി. പ്രതി ഗിരോഷിനെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.