ഓടിക്കൊണ്ടിരുന്ന വാനിന്റെ ടയറിൽ റോഡരികിൽ കിടന്ന ബോംബ് തട്ടിയുണ്ടായ സ്ഫോടനത്തിൽ ഡ്രൈവറുടെ കേൾവിശക്തി തകരാറിലായി. ഡ്രൈവർ കണ്ണവം മുടപ്പത്തൂർ റിജിൻ നിവാസിൽ രാധാകൃഷ്ണന്റെ(42) കേൾവിയാണു തകരാറിലായത്.വാഹനത്തിന്റെ വലതു ഭാഗത്തെ ടയർ തകർന്നു. കൈവേലിക്കൽ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്രം പരിസരത്തു മരം കയറ്റാനായി റോഡരികിലേക്ക് നീങ്ങിയപ്പോഴാണ് ഉഗ്രസ്ഫോടനം നടന്നത്.
സ്ഥലത്തുനിന്നു പൊട്ടാതെ കിടന്ന ഒരു സ്റ്റീൽ ബോംബ് പൊലീസ് കണ്ടെടുത്തു.കഴിഞ്ഞദിവസം കൈവേലിക്കലിൽ സിപിഎം പ്രകടനത്തിനും പൊലീസിനും നേരെ ബോംബേറുണ്ടായതിനെ തുടർന്നു ബോംബ് സ്ക്വാഡ് ഉൾപ്പെടെ വ്യാപകമായി തിരച്ചിൽ നടക്കുന്നതിനിടയിലാണ് റോഡരികിൽ ബോംബ് പൊട്ടിയത്.ഇടവഴികളിലും റോഡരികിലും കിടന്ന ബോംബ് പൊട്ടി മേഖലയിൽ തൊഴിലാളികൾ, ആക്രിസാധനം ശേഖരിക്കുന്ന നാടോടികൾ, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റിരുന്നു.
പാട്യം പത്തായക്കുന്നിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെ ബിജെപി ഓഫിസിനു നേരെ ബോംബെറിഞ്ഞു. ഓഫിസിന്റെ മുൻവശത്തെ ജനലിനു സമീപമാണ് ബോംബ് പതിച്ചത്.ജനൽപാളികൾ ഇളകിവീണു. സിപിഎം പ്രവർത്തകർ ആണു ബോംബെറിഞ്ഞതെന്നു ബിജെപി – ആർഎസ്എസ് നേതൃത്വം ആരോപിച്ചു.