അടിമാലിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലും ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു. പ്രതി ഗിരോഷുമായി അടുത്ത ബന്ധമുള്ള തൊടുപുഴയിലെ രണ്ട് പണമിടപാടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെലീനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന കൊല്ലപ്പെട്ടത്. സുഹൃത്തായ ഗിരോഷാണ് സെലീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളും ഗിരോഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഗിരോഷിന്റെ മൊഴി.
കൊലപാതകത്തിന് സെലീനയുമായി ശത്രുതയുള്ളവരുടെ പ്രേരണയുണ്ടോയെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകം നടത്തി പുറത്തുപോയ ഗിരോഷ് പതിനഞ്ച് മിനിറ്റിന് ശേഷം തിരികെ വന്നാണ് മാറിടം അറുത്തുമാറ്റിയതെന്നതും പൊലീസിന്റെ സംശയം വർധിപ്പിക്കുന്നു. കൊലപാതകത്തിന് മുമ്പും ശേഷവും ഗിരോഷ് ചിലരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ്അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ കസ്റ്റഡിയിലുള്ള രണ്ട് പേർ സെലീനയും ഗിരോഷുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവർ മുഖേന പണമിടപാടുകളും നടന്നിട്ടുണ്ട്. ഈ പണമിടപാടുകളെ കുറിച്ചും വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
കൃത്യമായ ഗൃഹപാഠത്തോടെയാണ് ഗിരോഷ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴുത്തിലെ ആദ്യകുത്തിൽതന്നെ സെലീന മരണത്തിന് കീഴടങ്ങി. മരണം ഉറപ്പാക്കാൻ ഗിരോഷ് വീണ്ടും വീണ്ടും കഴുത്തിൽ കത്തി കുത്തിയിറക്കി. ഇതിന് ശേഷം പുറത്തുപോയ ഗിരോഷ് മടങ്ങിയെത്തിയാണ് സെലീനയുടെ ഇടത് മാറിടം മുറിച്ചെടുത്തത്. ആരുടേയോ നിർദേശപ്രകാരമായിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി ഗിരോഷിനെ അടിമാലി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ദേവികുളം സബ് ജയിലിൽ റിമാൻഡുചെയ്തു. അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.