പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം പൊളിഞ്ഞു. കേസിൽ പിടിയിലായ 33 വയസുള്ള പാക്കിസ്ഥാൻ പൗരനാണ് സംഭവത്തിന്റെ പൂർണ ഉത്തരവാദിയെന്നും ഇയാളുടെ പ്രവർത്തനങ്ങൾ സ്വബോധത്തോടെയായിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ വേഷം ധരിച്ചായിരുന്നു ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതിക്ക് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ സാധിക്കില്ലെന്നും സംഭവം നടക്കുമ്പോൾ പ്രതിയുടെ മാനസികാവസ്ഥ കൃത്യമല്ലായിരുന്നുവെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. പ്രതിയുടെ മനോനില പരിശോധിക്കാൻ അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മെഡിക്കൽ പരിശോധന നടത്തിയത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും ഒരിക്കൽപ്പോലും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം പ്രതിയും തുറന്നു സമ്മതിച്ചു. പക്ഷേ, കുട്ടിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിൽ പ്രതി ഉറച്ചുനിൽക്കുകയാണ്. കേസ് വീണ്ടും ഈ മാസം 24ന് പരിഗണിക്കും.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട്. കേസിൽ വേഗം തീരുമാനം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. അസാൻ മജീദ് ജൻജുവയാണ് കൊല്ലപ്പെട്ട പതിനൊന്നുകാരൻ. ജൂൺ മാസം കുട്ടിയെ കാണാതാവുകയും പിന്നീട് ഒരു കെട്ടിടത്തിനു മുകളിൽ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പർദ ധരിച്ച്, സ്ത്രീയുടെ വേഷത്തിലാണ് പ്രതി എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയുടെ അച്ഛൻ പാക്കിസ്ഥാൻ വംശജനും അമ്മ റഷ്യൻ വംശജയുമാണ്. മകനെ കാണാൻ അമ്മ അബുദാബിയിൽ എത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്.