കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടു നഗരത്തിൽ കറങ്ങാൻപോയ സ്കൂൾ വിദ്യാർഥി പൊലീസിനെയും ബന്ധുക്കളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി. പണം പിൻവലിച്ചതു മനസ്സിലാക്കിയ പൊലീസ് അർധരാത്രി കുട്ടിയെ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടു 4.30നാണു മാർക്കറ്റ് റോഡിലെ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്ന കുട്ടിയെ കാണാതായത്.
തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കുട്ടിയെ കാണാതായ വിവരം ഏഴുമണിയോടെ ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, ഓൺലൈൻ ടാക്സി സർവീസുകൾ എന്നിവിടങ്ങളിൽ പൊലീസ് വിവരം അറിയിച്ചു. മാതാപിതാക്കളുടെ മൊബൈൽ ഫോൺ കുട്ടി കൊണ്ടുപോയിരുന്നില്ല. എന്നാൽ എടിഎം കാർഡ് കൈവശമെടുത്തിരുന്നതിനാൽ ഒരു മണിക്കൂർ ഇടവിട്ട് ഈ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ ബാങ്കിന്റെ സഹകരണത്തോടെ പൊലീസ് പരിശോധിച്ചു.
രാത്രി 9.30നു നഗരത്തിലെ മാളിൽ സിനിമാടിക്കറ്റ് എടുക്കാൻ കുട്ടി എടിഎം കാർഡ് ഉപയോഗിച്ചതായി വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടി സമീപത്തെ ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം മുറിയെടുക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഹോട്ടലിലെത്തിയ പൊലീസ് അർധരാത്രി 12 മണിയോടെ കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കു കൈമാറി. പരാതി ലഭിച്ച് അഞ്ചുമണിക്കൂറിനകം കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞതു പൊലീസിന്റെ വിജയമായി. ഹിൽപാലസ് എസ്എെമാരായ എസ്. സനൽ, വി.ബി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.