പത്തനംതിട്ടയിൽ സി.ഐക്കെതിരെയുള്ള തെളിവുകൾ അടങ്ങിയ ഫയൽ മോഷ്ടിച്ച ശേഷം മുറിക്ക് തീയിട്ടു. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ. ജയകൃഷ്ണന്റെ വീടിനോടു ചേർന്നുള്ള വായനാ മുറിക്കാണ് തീയിട്ടത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നറിയിച്ച് ജയകൃഷ്ണന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന് പിന്നാലയാണ് ഫയലുകൾ മോഷണം പോയത്.
വീടിനോട് ചേർന്നുള്ള വായനമുറിക്കാണ് തീയിട്ടത്. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും പുസ്തകങ്ങളും പഠന സാമഗ്രികളും കത്തിനശിച്ചു. മുറിയിൽ സൂക്ഷിച്ചിരുന്ന കേസ് സംബന്ധിച്ച ഫയൽ മോഷണംപോയതായി ജയകൃഷ്ണൻ ജില്ലാ പൊലീസ മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
2012 ൽ എസ്.എഫ്ഐ ഏരിയാ സെക്രട്ടറിയായിരിക്കെ നടത്തിയ മാർച്ചിൽ ജയകൃഷ്ണനെ കോന്നി സി.ഐ മധുബാബു മർദിച്ചതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. മർദനത്തിൽ കാഴ്ചകുറയുകയും ചെവിയുടെ ഡയഫ്രം പൊട്ടുകയും ചെയ്തു. തുടർന്ന് മധുബാബുവിനെതിരെ വകുപ്പ്തല നടപടിക്ക് അന്നത്തെ ജില്ലാപൊലീസ് മേധാവി ഹരിശങ്കർ സർക്കാരിന് ശുപാർശ നൽകി. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ജയകൃഷ്ണന് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറിയുടെ അറിയിപ്പുവന്നതിന് പിന്നാലെയാണ് മുറിക്കുതീയിട്ടതും രേഖകൾ മോഷണം പോയതും.