കോഴിക്കോട് നഗരത്തിൽ പെട്രോൾ നിറയ്ക്കാനെന്ന വ്യാജേനയെത്തിയ യുവാവ് ജീവനക്കാരന്റെ കൈയ്യിലെ പണമടങ്ങിയ ബാഗുമായി കടന്നു. കവർച്ചയുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞു. ജീവനക്കാരൻ യുവാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
ചെറൂട്ടി റോഡിലെ പമ്പിലാണ് കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കവർച്ചയുണ്ടായത്. പെട്രോൾ പമ്പിലെ ജീവനക്കാരന്‍ ജഗന്നാഥന്റെ കൈയ്യിലുള്ള ബാഗ് യുവാവ് തട്ടിയെടുത്ത് ഓടുകയായിരുന്നു. പതിനെട്ടായിരത്തി ഇരുന്നൂറ് രൂപ നഷ്ടപ്പെട്ടു. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും യുവാവിനെ പിടികൂടാനായില്ല. ലോറി സ്റ്റാൻഡിന്റെ സമീപത്ത് കൂടി യുവാവ് ഓടി മറയുകയായിരുന്നു. മോഷ്ടാവിന്റെ രൂപം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കവർച്ചയ്ക്ക് മുൻപായി കന്നാസുമായി ഇന്ധനം ശേഖരിക്കാൻ മൂന്ന് യുവാക്കൾ പമ്പിലെത്തിയിരുന്നു. ഇവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.