തിരുവനന്തപുരം പാറശാലയിൽ എസ്.ഐയെ ആക്രമിച്ച് പണവുമായി കടന്ന ഹവാല സംഘത്തിലെ നാല് പേർ പിടിയിൽ. മൂന്ന് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശികളാണ് അറസ്റ്റിലായത്. എന്നാൽ കടത്തിയ പണം കണ്ടെടുക്കാനായില്ല.
അനധികൃതമായി കടത്തിയ പണം പിടികൂടാൻ ശ്രമിച്ച തമിഴ്നാട് പുതുക്കട പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ റോബർട്ട് ജയിനായിരുന്നു ആക്രമിക്കപ്പെട്ടത്. എസ്.ഐ പിടിച്ചെടുത്ത പണം ആക്രമത്തിലൂടെ സംഘം കൈക്കലാക്കി മുങ്ങുകയും ചെയ്തിരുന്നു. പാറശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം കടത്തലിലെയും ആക്രമണത്തിലെയും മുഖ്യപ്രതികളായ അസീം, പീർ മുഹമ്മദ്, അജീബ്, ഫിറോസ് ഖാൻ എന്നിവർ പിടിയിലായത്. നാല് പേരും പാറശാലക്ക് സമീപം ഇടിചക്കപ്ളാമൂട് സ്വദേശികളാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇവരെ വള്ളക്കടവിൽ നിന്നാണ് പിടികൂടിയത്. ബൈക്കിൽ പണം കടത്താൻ ശ്രമിച്ചത് അസീമാണ്. എന്നാൽ ഹവാല പണക്കടത്തല്ലെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. പണം കൈവശംവച്ചിരുന്ന അസീം മൽസ്യമാർക്കറ്റിലെ ഇടനിലക്കാരനാണെന്നും ഏജന്റുമാർക്ക് നൽകാൻ കൊണ്ടുപോയ പത്ത് ലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നതെന്നും പറയുന്നു. പണം പിടികൂടാനായി എസ്.ഐ എത്തിയപ്പോൾ യൂണിഫോമിലല്ലാത്തതിനാൽ മറ്റാരോ പണം കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നും തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്നും മൊഴിയിൽ പറയുന്നു. എന്നാൽ ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇവരുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് വരികയാണ്. അതേസമയം ആക്രമണത്തിനിരയായ തമിഴ്നാട് എസ്.ഐ നൽകിയ മൊഴിയും പൂർണമായും വിശ്വാസത്തിലെടുക്കാനാവുമോയെന്നും പരിശോധിക്കുന്നുണ്ട്. പാറശാല സി.ഐ ജി. ബിനു, എസ്.ഐ SB പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.