തൊടുപുഴ നഗരസഭാ ഓഫിസിൽ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പതിനൊന്ന് സിപിഎം-എൻജിഒ യൂണിയൻ പ്രവർത്തകർക്കെതിരെ കേസെടുത്തു. സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് തൊടുപുഴ പൊലീസിന്റെ നടപടി.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിൽ എൻജിഒ യൂണിയൻ സ്ഥാപിച്ച ബോർഡുകൾ നഗരസഭ ജീവനക്കാർ നീക്കം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫ്ലക്സ് ബോർഡുകൾക്ക് നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് എൻജിഒ യൂണിയൻ ഭാരവാഹികൾ നഗരസഭ ഓഫിസിലെത്തി. നഗരസഭ ചെയർപേഴ്സണെ കണ്ട് പരാതി പറയാൻ തീരുമാനിച്ചെങ്കിലും പരാതിക്കാരെ കാണാൻ ചെയർപേഴ്സൻ തയ്യാറായില്ല. ഇതിനിടെ സിപിഎം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മുൻ സെക്രട്ടറി ടി.ആർ. സോമൻ എന്നിവർ നഗരസഭ ഓഫിസിലെത്തി. പ്രകോപിതരായ പ്രവർത്തകർ ആരോഗ്യ വിഭാഗത്തിലേക്ക് കുതിച്ചെത്തി. ഫ്ലക്സുകൾ നീക്കാൻ നേതൃത്വം നൽകിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ചു.കെ.തമ്പിയെ അസഭ്യം പറഞ്ഞു. നെയിം ബോർഡും സംഘം തല്ലിതകർത്തു.
ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച എൻജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. ജീവനക്കാർ തൊടുപുഴ ഡിവൈഎസ്പിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിന്നു ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സിപിഎം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മുൻ സെക്രട്ടറി ടി.ആർ. സോമൻ, എൻജിഒ യൂണിയൻ സംസ്ഥാന സമിതി അംഗം ടി.എം.ഹാജിറ, ജില്ലാ സെക്രട്ടറി പ്രസുഭകുമാർ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതികളാണ്. നേരത്തെ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ സ്ഥിരീകരിച്ചത്.