തൃശൂര്‍ ചേലക്കരയില്‍ വയോധിക കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന പൂജാരി ജീവനൊടുക്കിയെങ്കിലും തൊണ്ടിമുതല്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. വയോധികയുടെ ദേഹത്തുനിന്ന് കവര്‍ന്ന അഞ്ചുപവന്റെ ആഭരണം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്.
തൃശൂര്‍ ചേലക്കര പുലാക്കോട് സ്വദേശിയായ എഴുപതുകാരി കല്യാണിയെ കഴുത്തുഞെരിച്ച കേസില്‍ ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. അയല്‍വാസിയും ക്ഷേത്രത്തിലെ പൂജാരിയുമായ ഗോപി ജീവനൊടുക്കിയതോടെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല. കല്യാണിയുടെ കൊലപാതകത്തില്‍ ഗോപിക്കു പങ്കുള്ളതിനാല്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
എന്നാല്‍ , ഗോപിയുടെ ആത്മഹത്യാക്കുറിപ്പില്‍ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. ഉറ്റചങ്ങാതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ഗുണമുണ്ടായില്ല. ഗോപിയുടെ വീടിന്റെ സെപ്റ്റിക്ടാങ്ക് വരെ പൊലീസ് തുറന്ന് പരിശോധിച്ചു. കല്യാണിയുടെ ദേഹത്തുനിന്ന് നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണിത്. ഒളിപ്പിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും തൊണ്ടിമുതല്‍ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
കല്യാണിയെ കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച മുണ്ട് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗോപിയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ പൊലീസിന് ലഭിച്ചു. ഇവ, ഫൊറന്‍സിക് ലാബിലേക്ക് അയച്ചത് നിര്‍ണായകമാകും. കാരണം, അവസാനത്തെ പത്തു സംഭാഷണങ്ങള്‍ പൊലീസിന് കേള്‍ക്കാന്‍ പാകത്തില്‍ ഫൊറന്‍സിക് ഫലം വരുമെന്നാണ് കണക്കുകൂട്ടല്‍. മൃതദേഹം കണ്ടെത്തിയ പൊന്തക്കാട് പുലാക്കോട് ക്ഷേത്രത്തിന് മുമ്പിലാണ്. ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ജീവനൊടുക്കിയ ഗോപി.