കാസർകോട് പെരിയയിലെ കാനറ ബാങ്ക് എ.ടി.എമ്മിൽ കവർച്ചയ്ക്കു ശ്രമിച്ച സംഭവത്തിൽ തുമ്പില്ലാതെ പൊലീസ്. കവര്‍ച്ചാശ്രമത്തിന് മൂന്നുദിവസം മുമ്പ് സമീപത്തെ കടയില്‍ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ വ്യക്തിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി.
ഒരാഴ്ച മുമ്പാണ് ദേശീയ പാതയോരത്തെ കാനറ ബാങ്ക് ശാഖയോട് ചേർന്ന എടിഎമ്മിൽ മുഖമൂടിയണിഞ്ഞ രണ്ടുപേർ കവർച്ച ശ്രമം നടത്തിയത്. എടിഎം പൂർണമായി തകർത്തെങ്കിലും പണം മോഷ്ടിക്കാനായില്ല. കഴിഞ്ഞ ദിവസം മുബൈയിൽ നിന്നെത്തിയ വിദഗ്ദ്ധർ നടത്തിയ പരിശോധനിൽ 16 ലക്ഷം രൂപ കാഷ്ബിന്നിൽ ഉണ്ടെന്നു സ്ഥിരീകരിച്ചു. കണ്ണൂർ ഇരിക്കുറിൽ സമാനമായ രീതിയിൽ നടന്ന മോഷണശ്രമത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് പെരിയയിലെ കവർച്ച ശ്രമത്തിന് പിന്നിലും എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിലടക്കമുള്ള വിവിധ െപട്രോൾ പമ്പുകളിലെ സിസിടിവി ക്യാമറകൾ അനേഷണസംഘം പരിശോധിച്ചെങ്കിലും മോഷ്ടക്കളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെയാണ് എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയുള്ള എന്റെ കട എന്ന സ്ഥാപനത്തിൽ കഴിഞ്ഞ മാസം 27 ന് സാധനം വാങ്ങാനെത്തിയ അപരിചനെക്കുറിച്ച് ജീവനക്കാർ സംശയം പ്രകടപ്പിച്ചത്. കടയിലെത്തിയ വ്യക്തി പെരിയയിൽ നിന്ന് കണ്ണൂരിലേക്കുള്ള ദൂരമുൾപ്പെടെ ജീവനക്കാരോട് തിരക്കി. ഇതേക്കുറിച്ച് ജീവനക്കാർ പൊലീസിന് മൊഴി നലൽകിയിട്ടുണ്ട്. സ്ഥാപനത്തിലെ സിസിടിവിയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. മൊബൈൽ ടവർ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.